കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തി. 436 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. വിലയിരുത്തലുകൾക്കായി നിയോഗിക്കപ്പെട്ട കേന്ദ്ര സംഘം കൊച്ചിയിലെത്തി. വിദേശത്തു നിന്നെത്തുന്നവരെ പരിശോധിക്കുന്നതിനായി സംസ്ഥാനം ഒരുക്കിയ സംവിധാനങ്ങളും, സ്ക്രീനിങ്ങിനു വിധേയമാക്കിയ 178 പേരുടെ വിവരങ്ങളും സംഘം പരിശോധിച്ചു.
സംസ്ഥാനത്ത് 436 പേർ വീടുകളിലും 5 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ രക്ത സാമ്പിളുകൾ പൂനെയിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൊച്ചിയിൽ മൂന്നുപേരും, തിരുവനന്തപുരം തൃശ്ശൂർ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് ആശുപത്രികളിൽ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരോട് ശക്തമായ ജാഗ്രത പാലിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഡൽഹി സഫ്ദർജങ് മെഡിക്കൽ കോളേജിലെ ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. രമേഷ് ചന്ദ്രമീണ, ഡൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിൽ നിന്നുള്ള പള്‍മനോണജിസ്റ്റ് ഡോ.പുഷ്പേന്ദ്ര കുമാർ വർമ, കോഴിക്കോട് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡപ്യൂട്ടി ഡയറക്ടർ ഡോ. ഷൗക്കത്തലി, ഡോ. ഹംസക്കോയ, ഡോ. റാഫേൽ ടെഡ്ഡി തുടങ്ങിയ വിദഗ്ധ സംഘത്തെയാണ് കേന്ദ്രം അയച്ചിരിക്കുന്നത്.
അതേസമയം, ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 106-ആയി. നാലായിരത്തോളം പേര്‍ ചികിത്സയിലാണ്. ജര്‍മ്മിനിയില്‍ ഒന്നും, ദക്ഷിണ കൊറിയയില്‍ നാലും കേസുകള്‍ റിപ്പോർട്ട് ചെയ്തു. ചൈനയിലേക്കുള്ള എല്ലാ അനാവശ്യ യാത്രകളും ഒഴിവാക്കാൻ അമേരിക്കയും കാനഡയും തങ്ങളുടെ പൌരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ചൈനയില്‍ ക്യാമ്പു ചെയ്യുന്നുണ്ട്. നിലവില്‍ ചൈനയ്ക്കു പുറമേ തായ്ലൻഡ് 8, ജപ്പാൻ 4, ദക്ഷിണ കൊറിയ 4, യു.എസ്. 5, വിയറ്റ്നാം 2, സിംഗപ്പൂർ 5, മലേഷ്യ 4, നേപ്പാൾ 1, ഫ്രാൻസ് 3, ഓസ്‌ട്രേലിയ 5, കാനഡ 1, ജർമനി, 1, കംമ്പോഡിയ 1 എന്നിങ്ങനെയാണ് കൊറോണ വൈറസ് കേസുകളുടെ എണ്ണം സ്ഥിരീകരിച്ചിട്ടുള്ളത്.