സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് താരം രൺവീർ സിംഗിനെതിരെ കേസ്. പേപ്പർ മാഗസിന് വേണ്ടിയാണ് റൺവീർ നഗ്നായ ഫോട്ടോഷൂട്ട് നടത്തിയത്. സംഭവം ഭാരതീയ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും മാന്യതയുടെ സകല സീമകളും ലംഘിച്ചുവെന്നും കാണിച്ച് മുംബൈ ഈസ്റ്റിൽ പ്രവർത്തിക്കുന്ന ഒരു എൻജിഒയാണ് പോലീസിനെ സമീപിച്ചത്. പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്.
അമേരിക്കൻ പോപ്പ് കൾച്ചർ സിംപലായി വിശേഷിപ്പിക്കപ്പെടുന്ന ബേർട്ട് റൈനോൾഡ്സിനുള്ള ആദരസൂചകമായിട്ടായിരുന്നു റൺവീർ സിംഗിന്‍റെ ഫോട്ടോഷൂട്ട്. റൈനോൾഡ്സിന്റെ നഗ്നനായി തറയിൽ കിടക്കുന്ന വിഖ്യാതമായ ഫോട്ടോയും റൺവീർ റീക്രിയേറ്റ് ചെയ്തിരുന്നു. വസ്ത്രമില്ലാതെ ശരീരം പ്രദർശിപ്പിക്കുന്നത് തനിക്ക് വലിയ പ്രശ്നമുള്ള കാര്യമല്ലെന്ന് പറയുന്ന രൺവീർ ആയിരം പേരുടെ മുന്നിൽ നഗ്നനായി നിൽക്കാൻ പറഞ്ഞാലും നില്‍ക്കുമെന്നും എത്ര ഉടുത്തൊരുങ്ങിയാലും നമ്മളെല്ലാവരും നഗ്നരാണെന്നും പറയുന്നു.
രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നപ്പോൾ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവർത്തിയും രംഗത്തെത്തിയിരുന്നു. ചിത്രങ്ങൾ സഭ്യമല്ലെന്ന വിമർശനവും ഉയർന്നു, ട്രോളുകളും പ്രചരിച്ചു.