മുംബൈ: മഹാരാഷ്ട്രയിലെ വാഷിം ജില്ലയില്‍ നീറ്റ് പരീക്ഷക്കെത്തിയ മുസ്ലിം പെണ്‍കുട്ടികളുടെ ഹിജാബ് അഴിപ്പിച്ച സംഭവത്തില്‍ കോളേജ് അധികൃതര്‍ മാപ്പ് പറഞ്ഞു. മാതോശ്രീ ശാന്താബായ് ഗോട്ടെ കോളേജിൽ പരീക്ഷക്കെത്തിയ അഞ്ച് വിദ്യാര്‍ത്ഥിനികളുടെ ഹിജാബാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. ഇതിനെതിരെ കുട്ടികളും രക്ഷിതാക്കളും രംഗത്തെത്തി. സംഭവം വിവാദമായതോടെയാണ് കോളേജ് അധികൃതര്‍ മാപ്പ് പറയാന്‍ തയ്യാറായത്.
ഹിജാബ് അഴിക്കാന്‍ തയ്യാറായില്ലെങ്കില്‍ പരീക്ഷ എഴുതിക്കില്ലെന്ന് കോളേജ് അധികാരികള്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഹിജാബ് അഴിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും ഹിജാബ് അഴിക്കാന്‍ ആദ്യം തയ്യാറാവാതിരുന്ന കുട്ടികളോട് പരിശോധനക്ക് നിന്ന ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹിജാബ് അഴിക്കാന്‍ തയ്യാറായില്ലെങ്കില്‍ മുറിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് കോളേജ് അധികൃതര്‍ മാപ്പ് പറയാന്‍ തയ്യാറായത്. കോളേജ് മാപ്പ് പറഞ്ഞതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹിജാബുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തിന് വര്‍ഗീയതയുടെ നിറം കൊടുക്കാന്‍ തങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടികളുടെ അവകാശത്തിന് വേണ്ടിയാണ് പോരാടിയത്. കോളേജിന് തെറ്റ് മനസിലായെന്നും അതിനാലാണ് അവര്‍ മാപ്പ് പറയാന്‍ തയ്യാറായതെന്നും രക്ഷിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.