തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ നിവര്‍ന്നുനില്‍ക്കുന്ന ഊന്നുവടി കേരളത്തിലെ യൂഡിഎഫിനോ കോണ്‍ഗ്രസിനോ ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അത് ലാവ്‌ലിന്‍ കേസില്‍നിന്നും സ്വര്‍ണ്ണക്കളളക്കടത്തുകേസില്‍നിന്നും രക്ഷപ്പെടാനായി കേന്ദ്രത്തിലെ ബിജെപി നേതൃത്വം നല്‍കിയ ഊന്നുവടിയാണെന്നും കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെടുത്ത തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ മുഖ്യമന്ത്രി അസ്വസ്ഥനാവുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഈ സര്‍ക്കാര്‍ യാതൊരുവിധത്തിലുളള ഇടതുപക്ഷ സ്വഭാവവും കാണിക്കുന്നില്ല. മോദി സര്‍ക്കാരിന്റെ അതേ തീവ്ര വലതുപക്ഷ സ്വഭാവമാണ് പിണറായി സര്‍ക്കാരിന്റേത്. കാലങ്ങളായി ഇടതുസഹയാത്രികരായ ആളുകള്‍ പോലും ആ അസംതൃപ്തി തുറന്നുപറഞ്ഞുതുടങ്ങി. ചിന്തന്‍ ശിബിരത്തിലുണ്ടായ വിലയിരുത്തല്‍കൂടിയാണിത്. അതാണ് കോഴിക്കോടുവെച്ച് ഞങ്ങള്‍ പറഞ്ഞത്. യുഡിഎഫിന്റെ അടിത്തറ ഞങ്ങള്‍ വിപുലമാക്കും. ഇടതുപക്ഷ കക്ഷികള്‍ അസ്വസ്ഥരാണ്. സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും പോക്ക് തീവ്ര വലതുപക്ഷത്തേക്കാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനമാണല്ലോ ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നത്. പക്ഷേ ആ ഇടതുപക്ഷ രീതികളല്ല ഈ സര്‍ക്കാരിനുളളത്'-വി ഡി സതീശന്‍ പറഞ്ഞു.
യുഡിഎഫിന് സംഘടനാപരമായി ചില ദൗര്‍ബല്യങ്ങളുണ്ടെന്നും അത് തങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'യുഡിഎഫ് മുന്നണിയുടെ അടിത്തറ വിപുലീകരിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി പരാജയപ്പെടുന്നതിന്റെ കാരണം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം ഞങ്ങള്‍ തുറന്നുപറയുമ്പോള്‍ മുഖ്യമന്ത്രി എന്തിനാണ് പരിഹസിക്കുന്നത്? ഇടതുമുന്നണിയില്‍ നിന്ന് ഒരു പാര്‍ട്ടിയേയും അടര്‍ത്തിമാറ്റുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പറയുമ്പോള്‍തന്നെ മുഖ്യമന്ത്രി അസ്വസ്ഥനാവുകയാണ്'-വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.