തിരുവനന്തപുരം: രാജ്ഭവന് മുന്‍പില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാഷണല്‍ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. രമേശ് ചെന്നിത്തലയും വി ഡി സതീശനുമടക്കമുള്ള നേതാക്കള്‍ രാജ്ഭവന് മുന്‍പില്‍ ഉപരോധ സമരം ആരംഭിച്ചതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. സോണിയാ ഗാന്ധിയെ ആദ്യ ദിനം ചോദ്യം ചെയ്തതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലും സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് കേന്ദ്രനടപടിക്കെതിരെ പ്രതിഷേധിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ ഇ ഡിയെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം, ഇ ഡി നടപടി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച സമരത്തിലും സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച് തടഞ്ഞ പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. പാർലമെന്റിൽ നിന്നും കാൽനടയായി രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കോൺഗ്രസ് എംപിമാരെ അറസ്റ്റ് ചെയ്തു. മാർച്ച് നയിച്ച കെ സി വേണുഗോപാൽ, മുകുൾ വാസ്നിക്ക് അടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി. എ ഐ സി സി ആസ്ഥാനത്തും വനിതകൾ അടക്കമുള്ള പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കുകയായിരുന്നു.