ഡല്‍ഹി: സിനിമകളിലും സീരിയലുകളിലും കുട്ടികളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദേശീയ ബാലാവകാശ കമ്മീഷന്‍. ബാലതാരങ്ങളെ ആറുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കരുതെന്നും രാത്രി 7 മണിക്ക് ശേഷം കുട്ടികളെ അഭിനയിപ്പിക്കരുതെന്നും ബാലാവകാശ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്നും അതിനാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ടവര്‍ ഇത്തരം വിഷയങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബാലതാരങ്ങള്‍ വിനോദ മേഖലയിൽ ജോലി ചെയ്യണമെങ്കിൽ, ജില്ലാ മജിസ്‌ട്രേറ്റിൽ നിന്ന് നിർമ്മാതാക്കൾ അനുമതി വാങ്ങണം. മാതാപിതാക്കള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യം നല്‍കണമെന്നും ബാലവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ മുതിര്‍ന്നവരുടെ സമയത്തിനനുസരിച്ച് കുട്ടികളുടെ ഷൂട്ടിംഗ് ടൈം മാറ്റുന്നത് ശരിയായ രീതിയല്ല. കൃത്യമായ ഇടവേളകള്‍ കുട്ടികള്‍ക്ക് നല്‍കണമെന്നും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുതെന്നും കമ്മീഷന്‍റെ പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. കുട്ടികളുടെ മുന്‍പില്‍ വെച്ച് മദ്യം കഴിക്കുകയോ പുകവലിക്കുകയോ നഗ്നത പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്. ഷൂട്ടിംഗ് സെറ്റിലെ മറ്റുള്ളവര്‍ കുട്ടികളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് കൃത്യമായ പ്രോട്ടോക്കോള്‍ വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.