ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ 'രാഷ്ട്രപത്നി' പരാമർശത്തിൽ വിമര്‍ശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി. അധിർ രഞ്ജൻ ചൗധരിയുടെ പരാമര്‍ശം തെറ്റായി പോയെന്നാണ് മനീഷ് തിവാരി ട്വീറ്റ് ചെയ്തത്. 'സ്ത്രീയായാലും പുരുഷനായാലും ഭരണഘടനാ പദവിയിലുള്ളവര്‍ തുല്യ ആദരവ് അര്‍ഹിക്കുന്നു. സ്ഥാനത്തിന് അനുസരിച്ച് ബഹുമാനം നല്‍കണം. ലിംഗഭേദത്തിന്റെ മതിഭ്രമത്തില്‍ സ്വയം നഷ്ടപ്പെടുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നാണ് തിവാരി ട്വീറ്റ് ചെയ്തത്.
ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അധിർ രഞ്ജൻ ചൗധരി ഇന്ത്യന്‍ രാഷ്ട്രപതി ദ്രൌപതി മുര്‍മുവിനെതിരെ രാഷ്ട്രപത്നി പരാമര്‍ശം നടത്തിയത്. ഈ വിഷയം ഉന്നയിച്ച് ഇന്നലെ ഭരണപക്ഷം പാർലമെന്റിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. മന്ത്രിമാരായ സ്‍മൃതി ഇറാനിയും നിർമല സീതാരാമനും ചൗധരിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. സോണിയാ ഗാന്ധിയുടെ അറിവോടെയാണ് പരാമർശം എന്നായിരുന്നു നിർമല സീതരാമന്‍റെ വിമര്‍ശനം. അതേസമയം സംഭവം വിവാദമായതോടെ രാഷ്ട്രപതിയെ നേരില്‍ കണ്ട് മാപ്പ് പറയാന്‍ താന്‍ തയ്യാറാണെന്നും വ്യക്തിഹത്യ നടത്തണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു. സോണിയ ഗാന്ധിയെ ഈ വിഷയത്തിലേക്ക് അനാവിശ്യമായി വലിച്ചിടരുതെന്നും ബിജെപിയോട് മാപ്പ് പറയാന്‍ താന്‍ ഒരുക്കമല്ലെന്നും അധിർ രഞ്ജൻ ചൗധരി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം,വിവാദ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷന്‍ അധിർ രഞ്ജൻ ചൗധരിക്ക് നോട്ടീസ് അയച്ചു. കമ്മീഷൻ സ്വമേധയായാണ് കേസെടുത്തത്. നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം. ചൗധരി നടത്തിയ പരാമർശം, അപമാനമുളവാക്കുന്നതും, സ്ത്രീവിരുദ്ധവും ആണെന്ന് വനിതാ കമ്മീഷന്‍റെ വിലയിരുത്തല്‍. അടുത്ത മാസം മൂന്നിന് നേരില്‍ നേരില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.