ഡല്‍ഹി: ഗുജറാത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെയും നാട്ടില്‍ നടക്കുന്ന മയക്കുമരുന്ന് കച്ചവടം ആശങ്കാജനകമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മദ്യം പൂര്‍ണ്ണമായും നിരോധിച്ചിട്ടുളള ഗുജറാത്തില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നത് ആരാണെന്നും ഏത് ഭരണകൂട ശക്തികളാണ് മയക്കുമരുന്ന് മാഫിയകളെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
'ഗുജറാത്തില്‍ വിഷമദ്യം കുടിച്ച് നാല്‍പ്പതിലധികം പേര്‍ മരിച്ചു എന്ന വാര്‍ത്ത അത്യന്തം വേദനാജനകമാണ്. പലരും ഇനിയും അപകടനില തരണംചെയ്തിട്ടില്ല. ഗുജറാത്തില്‍ മദ്യം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ പത്ത് മാസത്തിനിടെ 26,000 കോടിയിലധികം മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് വളരെയധികം ആശങ്കാജനകമായ സാഹചര്യമാണ്. ഗുജറാത്തില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നവര്‍ ആരൊക്കെയാണ്? ഏത് ഭരണകൂട ശക്തികളാണ് ഈ മദ്യ- മയക്കുമരുന്ന് മാഫിയയെ സംരക്ഷിക്കുന്നത്?'-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വ്യാജമദ്യം കഴിച്ച് 42 പേര്‍ മരിച്ച സംഭവത്തില്‍ രണ്ട് പൊലീസ് സൂപ്രണ്ടുമാരെ സ്ഥലംമാറ്റുകയും ആറ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. വ്യാജമദ്യ വില്‍പ്പന തടയുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതിനാലാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 25-നാണ് ഗുജറാത്തില്‍ വിഷ മദ്യ ദുരന്തം നടന്നത്. ബോട്ടാഡിലും അഹമ്മദാബാദിലുമായി 42 പേര്‍ മരിച്ചു. 97 പേര്‍ ചികിത്സയിലാണ്.