അമരാവതി: ആന്ധ്ര പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തെലുങ്ക് വാര്‍ത്താ ചാനല്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി സര്‍ക്കാരിന്‍റെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് വാര്‍ത്താ ചാനല്‍ ആരംഭിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ എപി സ്റ്റേറ്റ് ഫൈബർ നെറ്റ് ലിമിറ്റഡിന്റെ കീഴിൽ "എപി ഫൈബർ ന്യൂസ്" എന്ന പേരിലായിരിക്കും വാർത്ത ചാനൽ. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്‍റെ നീക്കം.
ചാനലിന്‍റെ ഉള്ളടക്കത്തെക്കുറിച്ചും മറ്റ് പരിപാടികളെക്കുറിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ഔദ്യോഗികവൃത്തം അറിയിച്ചു. ചാനലിന്‍റെ ഫൈബർ-ടു-ഹോം നെറ്റ്‌വർക്കിലൂടെ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും സംപ്രേക്ഷണം ചെയ്യും. പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്ക് ദേശം പാർട്ടിയോട് പക്ഷപാതം കാണിക്കുന്ന ചാനലുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളതെന്നും അതിനാല്‍ സര്‍ക്കാര്‍ അനുകൂല വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തുന്നതിന് പുതിയ ഒരു ചാനല്‍ ആവശ്യമായ സാഹചര്യത്തിലാണ് ഇത്തരമൊരു ആശയം മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ ചേര്‍ന്ന് തീരുമാനിച്ചതെന്നും എപി സ്റ്റേറ്റ് ഫൈബർ നെറ്റ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ മുഖ്യമന്ത്രിയുടെ ഉടമസ്ഥതയിൽ സാക്ഷി എന്ന വാർത്താ ചാനലും തെലുങ്കിൽ ഒരു പത്രവും ഉണ്ട്.
നിലവിൽ എപി സ്റ്റേറ്റ് ഫൈബർ നെറ്റ് ലിമിറ്റഡിന് 10 ലക്ഷം വരിക്കാരുണ്ട്. ഈ വർഷാവസാനത്തോടെ വരിക്കാരുടെ എണ്ണം 50-60 ലക്ഷമായി ഉയർത്താനാണ് എപി സ്റ്റേറ്റ് ഫൈബർ നെറ്റ് ലിമിറ്റഡ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്തെ 50 ശതമാനം കുടുംബങ്ങളും എഫ്ടിഎച്ച് പരിധിയിൽ വരുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.