കൊല്‍ക്കത്ത: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എക്ക് ഇ ഡി നോട്ടീസ് അയച്ചു. തൃണമൂൽ കോൺഗ്രസ് എം എൽ എ കൃഷ്ണ കല്യാണിക്കാണ് ഇ ഡി നോട്ടീസ് അയച്ചത്. എംഎൽഎയുടെ കമ്പനിയായ കല്യാണി സോൾവെക്സ് കൊൽക്കത്ത ആസ്ഥാനമായുള്ള രണ്ട് ചാനലുകളുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാണെന്നാണ് ഇ ഡി ആരോപിക്കുന്നത്. ഇതിന്‍റെ ഭാഗമായി 2018-19, 2019-20, 2021-22 കാലയളവിൽ കൊൽക്കത്ത ടെലിവിഷൻ, റോസ് ടിവി ചാനലുകൾ വഴി നടത്തിയ പരസ്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും നിയമസഭയിൽ നിന്ന് രാജിവെക്കാതെ തൃണമൂലിലേക്ക് കൂറുമാറി എം എല്‍ എയാണ് കൃഷ്ണ കല്യാണി. ഇതിന് പിന്നാലെ തൃണമൂലിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തിരുന്നു. ഭക്ഷ്യ ഉൽപന്നങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ 2002 ലാണ് കല്യാണി സോൾവെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചത്. സസ്‌പെൻഷനിലായ തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അഴിമതി വിവാദങ്ങൾ തുടരുന്നതിനിടെയാണ് കൃഷ്ണ കല്യാണിക്ക് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ തലവേദനയായിരിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഇ ഡിയെ ഉപയോഗിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനാവില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് ഇത്തവണ പൊരുതാനായി കഴിഞ്ഞില്ല. മഹാരാഷ്ട്രയ്ക്ക് ശേഷം ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ നേടുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ബംഗാള്‍ ബിജെപി കൈയ്യടക്കുമെന്ന് പറയുന്നത് തന്നെ ഇവിടുത്തെ ജനങ്ങള്‍ക്ക് തന്നെ അപമാനമാണെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.