ഡല്‍ഹി: ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി തരംതാഴ്ത്തുന്നത് രാജ്യത്തിന്‍റെ വിഭജനത്തിന് കാരണമാകുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യപരിഗണന നല്‍കണമെന്നും രഘുറാം രാജൻ പറഞ്ഞു. ഉദാര ജനാധിപത്യത്തെയും അതിന്‍റെ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തണമെന്നും ഇതിലൂടെ മാത്രമേ ഇന്ത്യ ഇന്ത്യക്ക് സാമ്പത്തിക പുരോഗതി നേടാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ നേതാക്കളും സര്‍ക്കാരും രാജ്യത്തെ തൊഴിലില്ലായ്മയെ കാര്യമായി പരിഗണിക്കണമെന്നും ഇല്ലെങ്കില്‍ ശ്രീലങ്കയില്‍ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കുമെന്നും രഘുറാം രാജൻ ചൂണ്ടിക്കാട്ടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റായ്പൂരിൽ വെച്ച് നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 'ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്‍റെ' കോൺക്ലേവിൽ സംസാരിക്കുമ്പോഴാണ് രഘുറാം രാജൻ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 'ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് എന്തുകൊണ്ട് ലിബറൽ ജനാധിപത്യം ആവശ്യമാണ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ കൂടിവരുന്ന അതിക്രമത്തെക്കുറിച്ചും രഘുറാം രാജന്‍ ആശങ്ക പങ്കുവെച്ചു. ഈ രാജ്യത്ത് ലിബറൽ ജനാധിപത്യത്തിന് എന്താണ് സംഭവിക്കുന്നത്? നാം ജനാധിപത്യത്തിനെ ശക്തിപ്പെടുത്തണം. ഇന്ത്യയിലെ ചില കോണുകളില്‍ ജനാധിപത്യം പുറകോട്ടുപോകുന്നത് കാണാന്‍ സാധിക്കും. ഇത് രാജ്യത്തിന്‍റെ സമഗ്ര വളര്‍ച്ചയേയും കാര്യമായി ബാധിക്കുമെന്നും രഘുറാം രാജൻ കൂട്ടിച്ചേര്‍ത്തു.