ചെന്നൈ: ഒരു ഭാഷയും ഒരു മതവും അടിച്ചേല്‍പ്പിക്കുന്നവര്‍ രാജ്യത്തിന്‍റെ ശത്രുക്കളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്ത്യയുടെ ഐക്യത്തെയാണ് ഇത്തരം ശക്തികള്‍ ഇല്ലാതാക്കുന്നതെന്നും എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍റെ വൈവിധ്യങ്ങളെ അംഗീകരിക്കാതെ പ്രത്യേക ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ മലയാള മനോരമ സംഘടിപ്പിച്ച കോൺക്ലേവിൽ 'സംസ്ഥാനം-ഫെഡറലിസം, സ്വാതന്ത്ര്യം' എന്നീ വിഷയങ്ങളില്‍ സംസാരിക്കുമ്പോഴാണ് എം കെ സ്റ്റാലിന്‍ ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യയുടെ പ്രത്യേകത വൈവിധ്യങ്ങളിലെ ഏകത്വമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഒരു ഭാഷയും ഒരു മതവും സാധ്യമല്ല. നിരവധി മതങ്ങളും ഭാഷകളുമുള്ള രാജ്യത്ത് എങ്ങനെയാണ് ഒരു പ്രത്യേക മതത്തിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അത്തരം നീക്കം നടത്തുന്നവര്‍ ഇന്ത്യയുടെയും ജനങ്ങളുടെയും ശത്രുക്കളാണ്. ഇത്തരം ദുഷ്ടശക്തികൾക്ക് നാം ഇടം നൽകരുത്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ക്ക് ഐക്യത്തോടെ ജീവിക്കാന്‍ ഒരു ഭാഷയെന്ന ആശയം അംഗീകരിക്കാന്‍ സാധിക്കില്ല - എം കെ സ്റ്റാലിന്‍ പറഞ്ഞു.
ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപികരിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ഒരു സംസ്ഥാനത്തും ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന് അന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇത്തരം നീക്കം നടത്തുന്നത് ഇന്ത്യയുടെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനാണ്. മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് സ്വേച്ഛാധിപത്യ സ്വഭാവമാണ്. കേന്ദ്ര ഏജന്‍സികള്‍ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്നും എം കെ സ്റ്റാലിന്‍ കോൺക്ലേവിൽ ചൂണ്ടിക്കാട്ടി.