മുംബൈ: ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചാലും ശിവസേന വിടില്ലെന്ന് സഞ്ജയ് റാവത്ത് എം പി. മരിച്ചാലും കീഴടങ്ങില്ലെന്നും ശിവസേനയ്ക്കുവേണ്ടി പോരാടുന്നത് തുടരുമെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു. ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്ത് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ഇ ഡി സഞ്ജയ് റാവത്തിന്‍റെ വസതിയില്‍ ഇന്ന് രാവിലെ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം.
'ശിവസേന വിടില്ല. മരിച്ചാലും കീഴടങ്ങില്ല. ഒരു അഴിമതിയും നടത്തിയിട്ടില്ല. അക്കാര്യത്തില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇ ഡി ആരോപിക്കുന്ന അഴിമതിയുമായി ഒരു ബന്ധവുമില്ലെന്നും ബാൽ താക്കറെയുടെ പേരിൽ ഞാന്‍ സത്യം ചെയ്യുന്നു. ബാലാസാഹേബ് ഞങ്ങളെ പോരാടാൻ പഠിപ്പിച്ചു. ആ പോരാട്ടം തുടരുകതന്നെ ചെയ്യും. ഇത് കെട്ടിച്ചമച്ച കേസാണ്. ഇതൊക്കെ ഒരു രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. എങ്കിലും അന്വേഷണ ഏജന്‍സി തനിക്കെതിരെയുള്ള പരാതി സത്യസന്ധമായി അന്വേഷിക്കുമെന്ന് ഉറപ്പുണ്ട്. ശിവസേന പ്രവര്‍ത്തകര്‍ ആരും ഭയപ്പെടേണ്ടതില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എനിക്ക് സാധിക്കും. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകള്‍ കയ്യിലുണ്ട്' - റാവത്ത് ട്വിറ്ററിൽ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സഞ്ജയ് റാവത്തിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സഞ്ജയ് റാവത്ത് ഇ ഡിയെ അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഇ ഡി സഞ്ജയ് റാവത്തിന്‍റെ വസതിയില്‍ പരിശോധന നടത്തിയത്. അതേസമയം, ഈ മാസം ആദ്യം കേസുമായി ബന്ധപ്പെട്ട് പത്ത് മണിക്കൂര്‍ സഞ്ജയ് റാവത്തിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ വര്‍ഷ റാവുത്ത് അടക്കമുള്ളവരുടെ 11.15 കോടി രൂപയുടെ സ്വത്തുവകകള്‍ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഫ്‌ളാറ്റും ഭൂസ്വത്തുക്കളും അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.