എ കെ ജി സെന്റര്‍ ആക്രമണം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടുപിടിക്കാനായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ പരിഹാസവുമായി മുന്‍ മന്ത്രി പി കെ അബ്ദു റബ്ബ്. എ കെ ജി സെൻ്ററിന് സമീപം ദിനേഷ് ബീഡി വലിച്ചവരെയും, ഏറുപടക്കം പൊട്ടിച്ചവരെയും വരെ ചോദ്യം ചെയ്തിട്ടും യഥാർത്ഥ പ്രതിയെ ഇതുവരെ പിടികൂടാനായില്ലെന്നാണ് അബ്ദു റബ്ബിന്‍റെ പരിഹാസം. 'പാർട്ടിയാപ്പീസ് അക്രമിച്ച കുറ്റവാളികളെ പിടികൂടാനാവാത്ത, മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പിടികൂടിയ കുറ്റവാളിക്ക് 'പ്രമോഷൻ' നൽകിയ ഈ കേരള മഹാ രാജ്യത്തേക്ക് തിരിച്ചു വരാൻ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വരെ ആഗ്രഹം പ്രകടിപ്പിച്ചാൽ കുറുപ്പിനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം'-എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പി കെ അബ്ദു റബ്ബിന്‍റെ കുറിപ്പ്
റിക്റ്റർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ AKG സെൻ്റർ കുലുക്കം നടന്നിട്ട് ഒരു മാസമായി.
അന്നേ ദിവസം AKG സെൻ്ററിന് സമീപം ദിനേഷ് ബീഡി വലിച്ചവരെയും, ഏറുപടക്കം പൊട്ടിച്ചവരെയും വരെ ചോദ്യം ചെയ്തിട്ടും യഥാർത്ഥ പ്രതിയെ ഇതുവരെ പിടികൂടാനായില്ല. പ്രതി വല്ല മാപ്ലാവോ, മറ്റോ ആണെങ്കിൽ UAPA നൽകാവുന്ന ഒരു കേസ്.!
പ്രതി വല്ല ആർ.എസ്.എസുകാരനുമാണെങ്കിൽ 'മാനസികരോഗി'യായി മുദ്ര കുത്താവുന്ന ഒരു കേസ്!
പ്രതി വല്ല യു.ഡി.എഫുകാരനുമാണെങ്കിൽ അതിൻ്റെ പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളം കോൺഗ്രസ്, ലീഗ് ഓഫീസുകളും തച്ചു തകർക്കാവുന്ന ഒരു കേസ്.
പ്രതി വല്ല ഐ എ എസ് ഉദ്യോഗസ്ഥനോ, സർക്കാർ ഉദ്യോഗസ്ഥനോ ആണെങ്കിൽ 'പ്രമോഷൻ' നൽകി ശിക്ഷിക്കാവുന്ന ഒരു കേസ്!
അത്തരമൊരു കേസാണ് യാതൊരു തുമ്പും വാലുമില്ലാതെ ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്നത്.
പാർട്ടിയാപ്പീസ് അക്രമിച്ച കുറ്റവാളികളെ പിടികൂടാനാവാത്ത, 'മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പിടികൂടിയ കുറ്റവാളിക്ക് 'പ്രമോഷൻ' നൽകിയ ഈ കേരള മഹാ രാജ്യത്തേക്ക് തിരിച്ചു വരാൻ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വരെ ആഗ്രഹം പ്രകടിപ്പിച്ചാൽ കുറുപ്പിനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക