ചന്ദ്രനില്‍ സുരക്ഷിതമായി ഇരുന്ന് ജോലി ചെയ്യാനുള്ള ഇടം കണ്ടെത്തി നാസ. ചന്ദ്രോപരിതലത്തിൽ രൂപപ്പെടുന്ന കുഴികള്‍ മനുഷ്യര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള ഇടമാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇരുനൂറിലധികം കുഴികള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്നും ഈ കുഴികള്‍ക്ക് കോസ്മിക് വികിരണങ്ങൾ, സൂര്യനിൽ നിന്നുള്ള ഹാനികരമായ വികിരണങ്ങൾ, ചെറു ഉൽക്കകളുടെ ആക്രമണം എന്നിവ തടയാൻ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. താപസ്ഥിരതയുള്ള കുഴികളായതിനാല്‍ മനുഷ്യര്‍ക്ക് ഇതിനുള്ളില്‍ സുരക്ഷിതമായി താമസിക്കാന്‍ സാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. നാസയുടെ ലൂണാർ റീക്കണൈസൻസ് ഓർബിറ്റർ പേടകത്തിൽ നിന്നുള്ള വിവരങ്ങളും കംപ്യൂട്ടർ മോഡലിങ്ങും ഉപയോഗിച്ചാണ് ചന്ദ്രഗവേഷണത്തിനുള്ള സുരക്ഷിത ഇടങ്ങളായി ഈ കുഴികളെ ഉപയോഗപ്പെടുത്താമെന്ന് കണ്ടെത്തിയത്.
ചന്ദ്രോപരിതലത്തില്‍ പകല്‍ സമയം 127 ഡിഗ്രി സെല്‍ഷ്യസാണ് താപ നില. എന്നാല്‍ രാത്രി സമയങ്ങളില്‍ -173 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴും. അതുകൊണ്ട് തന്നെ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഒരു താവളം ഒരുക്കുക ഇതുവരെ സാധ്യമായിരുന്നില്ല. എന്നാല്‍ ചന്ദ്രോപരിതലത്തിൽ രൂപപ്പെടുന്ന കുഴികള്‍ക്ക് 17 ഡിഗ്രി സെൽഷ്യസ് എന്ന സ്ഥിരമായ താപനിലയാണ് അനുഭവപ്പെടാറുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത് ചന്ദ്രനിലെത്തുന്നവര്‍ക്ക് സുരക്ഷിതമായി താവളം ഒരുക്കുന്നതിന് സഹായകമാകുമെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു. 2009 -ലാണ് ഇത്തരത്തിലുള്ള കുഴികള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടതെന്നും ഇതിനെക്കുറിച്ച് പഠിക്കുവാന്‍ ധാരാളം സമയം ആവശ്യമായിരുന്നുവെന്നും ശാസ്ത്രഞ്ജര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചന്ദ്രനിൽ മെയർ ട്രാൻക്വിലിറ്റാറ്റിസ് എന്ന ഭാഗത്ത് 100 മീറ്റർ ആഴമുള്ള ഒരു കുഴിയിലാണു നാസാ ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്. ആർട്ടിമിസിലൂടെ ചന്ദ്രനിലേക്കുള്ള യാത്രക്കായി നാസ തയ്യാറെടുക്കുന്നതിനിടയിലാണ് പുതിയ ഗവേഷണഫലം പുറത്തു വന്നതെന്ന് ശ്രദ്ധേയമാണ്. ചന്ദ്രയാൻ– 2’ ലക്ഷ്യംവച്ച, ജലസാന്നിധ്യം ഉൾപ്പെടെ പല അനുകൂല ഘടകങ്ങളുമുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കാണ് നാസ ഇത്തവണ യാത്രനടത്തുന്നത്.