വാഷിംഗ്‌ടണ്‍: അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചു. അഫ്ഗാനിസ്ഥാനില്‍ യു എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് സവാഹിരിയെ വധിച്ചത്. ഇക്കാര്യം യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് സ്ഥിരീകരിച്ചത്. അയ്മൻ അൽ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിലെ സൂത്രധാരനായാണ് സവാഹിരി അറിയപ്പെടുന്നത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഡ്രോൺ ഉപയോഗിച്ച്, ലോകത്തിലെ തന്നെ പ്രധാന ഭീകരന്മാരിൽ ഒരാളെന്നു വിലയിരുത്തപ്പെടുന്ന സവാഹിരിയെ യുഎസ് വധിച്ചത്. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ വ്യക്തമായ ആസൂത്രണം ഇതിനു പിന്നിലുണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ ഡ്രോണ് വഴി മിസൈല്‍ ഉപയോഗിക്കുകയായിരുന്നു. സംഭവത്തില്‍ മറ്റാരും മരിച്ചതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒസാമ ബിന്‍ലാദന് ശേഷം സവാഹിരിയാണ് അല്‍ഖ്വയ്ദയെ നയിക്കുന്നത്. രോഗബാധിതനായ സവാഹിരി 2020 ഒക്ടോബറിൽ മരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സെപ്തംബർ 11 ഭീകരാക്രമണത്തിന്റെ 20-ാം വാർഷികത്തിൽ സവാഹിരിയുടെ അറുപത് മിനിറ്റ് വീഡിയോ അൽ ഖ്വായ്ദ ടെലിഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.