കൊച്ചി: സുരേഷ് ഗോപി നായകനായി എത്തിയ 'പാപ്പന്‍' പാന്‍ ഇന്ത്യ റിലീസിന് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 11 കോടി രൂപയാണ് ആദ്യ മൂന്ന് ദിനങ്ങള്‍ കൊണ്ട് ചിത്രം നേടിയത്. സിനിമയ്ക്ക് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യത കൊണ്ട് മറ്റു സംസ്ഥാനങ്ങളിലെ വിതരണാവകാശം വൻ തുകയ്ക്ക് വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്. പാപ്പന്‍റെ മറ്റു സംസ്ഥാനങ്ങളിലെ വിതരണാവകാശം യുഎഫ്ഒ മൂവീസാണ് സ്വന്തമാക്കിയത്. ഓഗസ്റ്റ് അഞ്ചിന് ചിത്രം പാന്‍ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണ് പാപ്പൻ. നൈല ഉഷ, കനിഹ, നീത പിള്ള, ഗോകുല്‍ സുരേഷ്, ജനാര്‍ദനന്‍ എന്നിവര്‍ സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.