പിതൃതര്‍പ്പണത്തെക്കുറിച്ചുളള ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി സിപിഎം നേതാവ് പി ജയരാജന്‍. തന്റെ പോസ്റ്റ് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതായി ചില സഖാക്കളും പാര്‍ട്ടിയും ചൂണ്ടിക്കാണിച്ചെന്നും പറഞ്ഞതിന്റെ ഉദ്ദേശം അതായിരുന്നില്ലെങ്കിലും തെറ്റിദ്ധാരണയുണ്ടാക്കി എന്ന പാര്‍ട്ടിയുടെ വിമര്‍ശനം അംഗീകരിക്കുകയാണെന്നും പി ജയരാജന്‍ പറഞ്ഞു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ടാനങ്ങളിലോ പങ്കെടുക്കാറില്ല. വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഇടപെടലുകളില്‍ ജാഗ്രത വേണം എന്നാണ് താന്‍ പറഞ്ഞതെന്നും ഐ ആര്‍ പി സിയുടെ നേതൃത്വത്തില്‍ പിതൃതര്‍പ്പണത്തിനെത്തുന്നവര്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് കഴിഞ്ഞ നാലുവര്‍ഷമായി സേവനം നല്‍കിവരുന്നുണ്ട്, അത്തരം ഇടപെടലുകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി ജയരാജന്‍റെ കുറിപ്പ്
ജൂലൈ ഇരുപത്തിയേഴിന്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ പിതൃ തർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽ പെടുത്തി. അത് ഞാൻ ഉദ്ദേശിച്ചതേതെ അയിരുന്നില്ല. എന്നാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടിൽ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തിൽ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടിൽ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്. എന്നാൽ വിശ്വാസികൾക്കിടയിൽ വർഗ്ഗീയ ശക്തികൾ നടത്തുന്ന ഇടപെടലുകളിൽ ജാഗ്രത വേണമെന്ന എൻ്റെ അഭിപ്രായമാണ് ആ പോസ്റ്റിൽ രേഖപ്പെടുത്തിയിരുന്നത്. നാലു വർഷമായി കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആർ.പി.സി.യുടെ ഹെൽപ് ഡെസ്ക് പിതൃ തർപ്പണത്തിന് എത്തുന്നവർക്ക് സേവനം നൽകി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിർവ്വഹിച്ചു. ഇത്തരം ഇടപെടലുകൾ ആവശ്യമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക