മധ്യപ്രദേശില്‍ 22 കോൺഗ്രസ് എംഎൽഎമാര്‍ രാജി വെച്ചതോടെ സിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണ്ണറുടെ ആവശ്യം ശരിവെച്ച് സുപ്രീംകോടതി. കേസിന്റെ വസ്തുത കണക്കിലെടുത്ത് ഫ്ലോര്‍ ടെസ്റ്റിന് ഉത്തരവിട്ട ഗവര്‍ണ്ണറുടെ നടപടി ശരിയാണെന്നും കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതിനാൽ അത് ആവശ്യമാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിധിച്ചു'. ഇതോടെ ശിവരാജ് സിംഗ് ചൌഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിന് ആശ്വാസത്തോടെ ഭരണം മുന്നോട്ടു കൊണ്ടുപോകാം.
68 പേജുള്ള വിധിന്യായത്തിൽ മുന്‍ മുഖ്യമന്ത്രി കമൽ നാഥിന്റെ വാദം ബെഞ്ച് നിരസിച്ചു. ഗവർണർക്ക് നിയമസഭ ചേരാന്‍ ആവശ്യപ്പെടാമെങ്കിലും സിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടാന്‍ കഴിയില്ല എന്നതായിരുന്നു കമൽ നാഥിന്റെ പ്രധാന വാദം. നിയമസഭയിലെ അംഗബലം തെളിയിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഒരു മുഖ്യമന്ത്രി അത് നിരസിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് സഭയില്‍ ഭൂരിപക്ഷമില്ല എന്നതിന്റെ തെളിവായി പ്രഥമദൃഷ്ട്യാ വ്യാഖ്യാനിക്കാം എന്ന് ജസ്റ്റിസ് ബോമ്മിയുടെ 1994 ലെ വിധിന്യായത്തെ മുന്‍നിര്‍ത്തി കോടതി പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം 22 എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ പ്രതിസന്ധി രൂപപ്പെട്ടത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതിനെ തുടര്‍ന്ന് മന്ത്രിസഭ നിലവില്‍ വന്നിട്ടില്ലാത്ത മധ്യപ്രദേശില്‍ കോവിഡ് ബാധിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വരെ ആശുപത്രിയിലാണ്. കോവിഡ് വ്യാപന ഭീതി ഉണ്ടായിട്ടും മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാനുള്ള സമയം ലഭിക്കാനായി രാജ്യവ്യാപക ലോക്ഡൗൺ ബി.ജെ.പി വൈകിപ്പിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണവുമായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് രംഗത്തെത്തിയിട്ടുണ്ട്.