കടലിന്നടിയില്‍ വന്‍ പഞ്ചസാര മലകളുണ്ടെന്ന കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ജര്‍മ്മനിയിലെ ശാസ്ത്രജ്ഞന്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കടലുകളിലെ ചില പ്രത്യേക മേഖലകളിലാണ് ഇത്തരത്തിലുള്ള വലിയ ഷുഗർ നിക്ഷേപങ്ങളുള്ളതെന്നാണ് കണ്ടെത്തൽ. ജർമനിയിലെ 'മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ മൈക്രോബയോളജി' യിലെ ഗവേഷകരാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സൂക്രോസിന്‍റെ രൂപത്തിലാണ് ഇവ കടലിന്നടിയില്‍ സ്ഥിതി ചെയ്യുന്നത്. കടല്‍ പുല്ലുകള്‍ പ്രകാശസംശ്ലേഷണ സമയത്താണ് ഈ ഷുഗർ നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ കടലിലെ മറ്റ് മേഖലകളിലുള്ളതിനേക്കാള്‍ കൂടുതല്‍ പഞ്ചസാര മലകള്‍ ഒളിഞ്ഞിരിക്കുന്നത് കടല്‍ പുല്ലുകള്‍ക്കിടയിലാണ്.
കടല്‍ പുല്ലുകളുടെ വളര്‍ച്ചക്കും ജൈവീക പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രകാശസംശ്ലേഷണ സമയത്ത് നിര്‍മ്മിക്കപ്പെടുന്ന ഈ ഷുഗര്‍ ഉപയോഗിക്കുന്നത്. കടല്‍ പുല്‍ സസ്യത്തിന് ആവശ്യമുള്ളത് കഴിച്ച് ബാക്കിയുള്ള ഷുഗര്‍ കടലിന്നടിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. കടൽപ്പുല്ലുകളുടെ കീഴ്ഭാഗത്തുള്ള ബാക്ടീരിയ ഇവയെ ഉപയോഗിച്ച് നൈട്രജൻ ഉത്പാദിപ്പിക്കുകയും ഇവ കടല്‍ പുല്ലുകളുടെ പ്രജനനത്തിനു സഹായകമാകുകയും ചെയ്യും. എന്നാൽ ഈ ഷുഗർ ബാക്ടീരിയകൾ അമിതമായ അളവിൽ നശിപ്പിക്കാതിരിക്കാനായി ചില പ്രത്യേക രാസവസ്തുക്കൾ കടൽപ്പുല്ലുകള്‍ പുറത്തുവിടുകയും ചെയ്യും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കടൽപ്പുൽമേടുകളിൽ സൂക്ഷ്മജീവികൾ പ്രവർത്തനം നടത്തുന്നതിന്റെ ഫലമായി ഈ ഷുഗർ നിക്ഷേപം വിഘടിക്കപ്പെട്ട് നശിച്ചാൽ, നിലവിലുള്ള ശേഖരം വെച്ച് പതിനഞ്ചര ലക്ഷം ടൺ കാർബണ്‍ അന്തരീക്ഷത്തിലേക്കു തിരികെയെത്തുമെന്ന് ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന പരിസ്ഥിതി മേഖലകളില്‍ ഒന്നാണ് കടല്‍ പുല്‍മേടുകള്‍ എന്നതാണ് ഇതിന് കാരണം. അതേസമയം ഒരു ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള കടൽപുൽമേടുകൾക്ക് വലിയ ഒരു കാട് ശേഖരിക്കുന്നതിന്റെ ഇരട്ടി കാർബൺ വലിച്ചെടുക്കാന്‍ കഴിയുമെന്നാണ് 'മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ മൈക്രോബയോളജി' യിലെ ഗവേഷകര്‍ പറയുന്നത്.