ഡല്‍ഹി: കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനെ സാധിക്കൂവെന്നും ബിജെപിയില്‍ നിന്നും തിരിച്ചുവരികയാണെന്നും ഹരിയാന മുന്‍ മന്ത്രി സമ്പത്ത് സിംഗ്. കര്‍ഷകക്ക് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്നുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സമ്പത്ത് സിംഗ് പറഞ്ഞു. കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാനയിലെ കോൺഗ്രസ് ഓഫീസിൽവെച്ച് ഒരാഴ്ചയ്ക്കകം പാർട്ടിയിൽ ചേരുമെന്നും സമ്പത്ത് സിംഗ് അറിയിച്ചു.
'കോൺഗ്രസ് രാജ്യസഭാ എംപി ദീപേന്ദർ സിംഗ് ഹൂഡയാണ് കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്. 2019ൽ കോൺഗ്രസ് വിട്ടതിന് ശേഷം ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികളിൽ ഞാൻ പങ്കെടുത്തിരുന്നു. ഒരു വർഷം മുമ്പ് എനിക്ക് ബിജെപിയുടെ സംസ്ഥാന നിർവാഹക സമിതി അംഗത്വം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിരസിക്കുകയായിരുന്നു. കേന്ദ്രസർക്കാർ ഇപ്പോൾ റദ്ദാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം നടക്കുമ്പോൾ കർഷകർ ഉന്നയിച്ച ആശങ്കകൾക്ക് ബിജെപി പരിഹാരം കാണണമെന്ന് ഞാന്‍ തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നു. നിയമം റദ്ദാക്കിയെങ്കിലും ഇപ്പോഴും കർഷകരുടെ അവസ്ഥയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമെങ്കിലും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായി എപ്പോഴും നല്ല ബന്ധം സൂക്ഷിക്കും' - സമ്പത്ത് സിംഗ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സമ്പത്ത് സിംഗ് ഉടൻ കോൺഗ്രസിൽ ചേരുമെന്ന് ദീപേന്ദർ സിംഗ് ഹൂഡ ട്വീറ്റ് ചെയ്തു. അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരികെ വരുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ഇത് കോൺഗ്രസിന് ശക്തിപകരുമെന്നും തനിക്ക് ഉറപ്പുണ്ട്. ആറ് തവണ എം.എൽ.എയായ അദ്ദേഹം 2019- ലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. അദ്ദേഹം ബിജെപിയുടെ ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ലെന്നും ദീപേന്ദർ സിംഗ് ഹൂഡ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. 2019 -ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പാണ് സിംഗ് കോൺഗ്രസ് വിട്ടത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി.