കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക് ഡൗണില്‍ ആണെങ്കിലും ഇന്നുമുതല്‍ ഏഴു മണിക്കൂർ മദ്യവിൽപ്പന ശാലകൾ തുറക്കാൻ അസമും മേഘാലയയും തീരുമാനിച്ചു. ആസാമിൽ, മദ്യവിൽപ്പനശാലകൾ, മൊത്തക്കച്ചവട കേന്ദ്രങ്ങള്‍, ബോട്ട്ലിംഗ് പ്ലാന്റുകൾ എല്ലാം തുറന്നു പ്രവര്‍ത്തിക്കും. മേഘാലയയിലെ വൈൻ ഷോപ്പുകൾക്കും ഏപ്രിൽ 13 മുതൽ 17 വരെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അനുവദനീയമായ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ സംസ്ഥാനത്ത് മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ തുറന്നിരിക്കുമെന്ന് അസം സർക്കാറിന്റെ എക്സൈസ് വകുപ്പ് അഡീഷണൽ കമ്മീഷണർ എസ്.കെ. മേദി ഞായറാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഷോപ്പുകൾ മിനിമം സ്റ്റാഫുകളുമായി പ്രവർത്തിക്കുകയും ഉപഭോക്താക്കൾക്കും സ്റ്റാഫുകൾക്കും ഹാൻഡ് സാനിറ്റൈസർ നൽകുകയും വേണമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. അസമിലെ ദേശീയ ആരോഗ്യ മിഷന്റെ എല്ലാ മാർഗ്ഗനിർദ്ദേശ പ്രശ്നങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്നും, ഉപഭോക്താക്കളും ഉദ്യോഗസ്ഥരും തമ്മിലുള്ള സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തവും കടകൾക്കുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മേഘാലയയിലും അനുവദനീയമായ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ വൈൻ ഷോപ്പുകൾ തുറക്കും. വൈൻ ഷോപ്പ് സന്ദർശിക്കാൻ ഒരു വീട്ടിൽ ഒരാൾക്ക് മാത്രമേ അനുമതിയുള്ളൂ. ഒരു പ്രദേശം / ഗ്രാമത്തിൽ നിന്ന് മറ്റൊരു പ്രദേശത്തേക്ക് / ഗ്രാമത്തിലേക്ക് പോകുന്നതിനും നിരോധനമുണ്ട്. വൈൻ ഷോപ്പുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ വീട്ടിലേക്ക് മദ്യം എത്തിക്കാനും മേഘാലയ അനുമതി നൽകിയിട്ടുണ്ട്. മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടർന്ന് അസമിലും മേഘാലയയിലും മദ്യവിൽപ്പന ശാലകൾ അടച്ചിരുന്നു.