ഡല്‍ഹി: രാജ്യത്തെ കീഴ്‌ക്കോടതികളില്‍ കെട്ടിക്കിടക്കുന്നത് നാലുകോടിയിലേറേ കേസുകള്‍. സുപ്രീംകോടതിയില്‍ തീര്‍പ്പ് കാത്തുകിടക്കുന്നത് 71,000 കേസുകളാണ്. നിയമ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ സമർപ്പിച്ച രേഖയിലാണ് ഇക്കാര്യമുളളത്. 2016-നും 2022-നും ഇടയില്‍ ജില്ലാ കോടതികളിലും കീഴ്‌ക്കോടതികളിലും ഫയല്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ അമ്പത് ശതമാനം വര്‍ധനവാണുണ്ടായത്. 2016-ലെ കണക്കുപ്രകാരം 2.82 കോടിയിലധികം കേസുകളാണ് തീര്‍പ്പാക്കാതെ കെട്ടിക്കിടന്നിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 4.24 കോടിയായി ഉയര്‍ന്നു. ഇത്രയധികം കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നത് നീതി നിഷേധമായാണ് വിലയിരുത്തപ്പെടുന്നത്.
അമ്പത്തിയാറായിരത്തിലധികം സിവില്‍ കേസുകളും പതിനയ്യായിരത്തിലധികം ക്രിമിനല്‍ കേസുകളും ഉള്‍പ്പെടെ 71,411 കേസുകളാണ് സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്നത്. അവയില്‍ 10,491 കേസുകള്‍ പത്തുവര്‍ഷത്തിലേറെയായി തീര്‍പ്പാകാതെ കിടക്കുന്നവയാണ്. 42,000 കേസുകള്‍ അഞ്ചുവര്‍ഷമായി കെട്ടിക്കിടക്കുന്നവയാണ്. കേരളാ ഹൈക്കോടതിയില്‍ രണ്ടുലക്ഷത്തി ഇരുന്നൂറ്റി മുപ്പത്തിയൊന്ന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഒരു ലക്ഷത്തിലധികം സിവില്‍ കേസുകളും നാല്‍പ്പത്തി രണ്ടായിരത്തിലധികം ക്രിമിനല്‍ കേസുകളുമാണ് കേരളാ ഹൈക്കോടതിയില്‍ തീര്‍പ്പ് കാത്ത് കിടക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അലഹബാദ് ഹൈക്കോടതിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത്. ഒരു ദശലക്ഷത്തിലധികം കേസുകളാണ് അലഹബാദ് ഹൈക്കോടതിയില്‍ മാത്രം തീര്‍പ്പാകാതെ കിടക്കുന്നത്. അതേസമയം, ഏറ്റവും കുറവ് കേസുകള്‍ സിക്കിം ഹൈക്കോടതിയിലാണ്. 117 കേസുകള്‍ മാത്രമാണ് സിക്കിം കോടതിയില്‍ തീര്‍പ്പാകാതെയുളളത്. ജോലി ഭാരത്തിനനുസരിച്ച് ന്യായാധിപന്മാരെയും കോടതി ഉദ്യോഗസ്ഥരെയും നിയമിക്കാത്തതാണ് കേസുകള്‍ ഇത്രയധികം കെട്ടിക്കിടക്കുന്നതിന്റെ കാരണം.