ഡൽഹി: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച. ഇന്നുമുതൽ (ഓഗസ്റ്റ് 7) 14-വരെ രാജ്യത്തുടനീളം ജില്ലാ കൺവെൻഷനുകൾ നടത്തും. ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 20 വരെ ലഖിംപൂർ ഖേരിയിൽ കർഷകരെ വണ്ടിയിടിച്ച് കൊന്ന കേന്ദ്രമന്ത്രിയുടെ മകനും മന്ത്രിക്കുമെതിരെ നടപടിയെടുക്കാൻ വൈകുന്നതിനെതിരെ 75 മണിക്കൂർ പ്രതിഷേധിക്കും. തങ്ങളുടെ മക്കളെ രാഷ്ട്രത്തെ സേവിക്കാനായി വിട്ടുനൽകിയ കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാണ് അഗ്നിപഥ് പദ്ധതിയെന്നും പദ്ധതി സേനകളുടെ അംഗബലം കുറയ്ക്കുമെന്നും സംയുക്ത കിസാൻ മോർച്ച ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുണൈറ്റഡ് ഫ്രണ്ട് ഓഫ് എക്‌സ് സർവീസ്‌മെന്നിന്റെയും വിവിധ യുവജന സംഘടനകളുടെയും സഹകരണത്തോടെയാണ് സംയുക്ത കിസാൻ മോർച്ച അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്നത്. പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഗ്നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം മുപ്പതിനായിരം രൂപയാണ് ശമ്പളം. നാലുവര്‍ഷം കഴിഞ്ഞ് പിരിയുമ്പോള്‍ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന 25 ശതമാനം ആളുകളെ സൈന്യത്തില്‍ സ്ഥിരപ്പെടുത്തും എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.