കോഴിക്കോട്: സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ഘാടകയായി കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്. ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തുളള മേയറുടെ പ്രസംഗം വിവാദത്തിലായി. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നുമാണ് മേയര്‍ പറഞ്ഞത്. പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ല എന്നതിലല്ല, ബാല്യകാലത്ത് കുട്ടികള്‍ക്ക് എത്രത്തോളം സ്‌നേഹം കൊടുക്കുന്നു എന്നതിനാണ് പ്രാധാന്യമെന്നും ബീനാ ഫിലിപ്പ് പറഞ്ഞിരുന്നു.
'ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയായിരുന്നു മേയര്‍ വേദിയിലെത്തിയത്. 'ശ്രീകൃഷ്ണന്റെ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസില്‍ ഉള്‍ക്കൊളളണം. ബാലഗോകുലത്തിന്റേതായ മനസിലേക്ക് അമ്മമാര്‍ എത്തണം. ഉണ്ണിക്കണ്ണനോട് ഭക്തിയുണ്ടായാല്‍ അമ്മമാര്‍ മക്കളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാന്‍ കഴിയണം. അപ്പോള്‍ കുട്ടികളിലും ഭക്തിയും സ്‌നേഹവുമുണ്ടാകും'- എന്നായിരുന്നു ബീനാ ഫിലിപ്പ് പറഞ്ഞത്. കേരളീയര്‍ കുട്ടികളെ സ്‌നേഹിക്കുന്നതില്‍ സ്വാര്‍ത്ഥരാണെന്നും അവര്‍ പറഞ്ഞിരുന്നു.
ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎമ്മിന്റെ മേയര്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സിപിഎമ്മിന്റെ ചിലവില്‍ ആര്‍ എസ് എസിന് ഒരു മേയറെ കിട്ടി എന്നാണ് കോണ്‍ഗ്രസ് പരിഹസിച്ചത്. ബീനാ ഫിലിപ്പ് ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തത് സിപിഎം അംഗീകരിക്കുമോ എന്നും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറാണോ എന്നും കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവം വിവാദമായതോടെ വിശദീകരണവുമായി ബീനാ ഫിലിപ്പ് രംഗത്തെത്തി. ബാലഗോകുലം ആര്‍ എസ് എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ലെന്നും പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി തന്നോട് പറഞ്ഞിട്ടില്ലെന്നുമാണ് ബീനാ ഫിലിപ്പിന്റെ വാദം. 'കേരളത്തിലെ കുട്ടികളുടെ ആരോഗ്യപരമായ കാര്യമല്ല ഞാന്‍ പറഞ്ഞത്. അവരോടുളള സമീപനത്തെക്കുറിച്ചാണ്. ഉത്തരേന്ത്യയില്‍ മറ്റ് വീടുകളിലെ കുട്ടികള്‍ വന്നാല്‍ അവരെ അവര്‍ സ്വന്തം വീട്ടിലെ കുട്ടികളെപ്പോലെയാണ് നോക്കുക. കേരളത്തിലുളളവര്‍ക്ക് ഭയങ്കര സ്വാര്‍ത്ഥതയാണ്. അതാണ് ഞാന്‍ പറഞ്ഞത്. അത് വിവാദമായതില്‍ ദുഖമുണ്ട്.
മേയറെന്ന നിലയ്ക്ക് അമ്മമാരോട് സംസാരിക്കാനാണ് എന്നെ വിളിച്ചത്. അതില്‍ വര്‍ഗീയമായ ഒന്നും കാണാന്‍ കഴിഞ്ഞില്ല. എല്ലാം സാധുക്കളായ സ്ത്രീകളായിരുന്നു. അവിടെ ഞാന്‍ പഠിച്ച പുരാണങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. അതിന് പാര്‍ട്ടിയുടെ അനുവാദമൊന്നും വാങ്ങിയിരുന്നില്ല. ദൈവങ്ങളും ദൈവങ്ങളുടെ ഫോട്ടോകളുമൊന്നും ആരുടെയും കുത്തകയല്ല. അതില്‍ വര്‍ഗീയത കുത്തിത്തിരുകേണ്ട കാര്യമില്ല'-ബീനാ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.