പാട്ന: നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഗവർണറെ കണ്ട് നിതീഷ് കുമാര്‍ രാജിക്കത്ത് കൈമാറി. എന്‍ ഡി എയില്‍ നിന്നും വിട്ടുവന്നാല്‍ പിന്തുണക്കാമെന്ന് ആര്‍ ജെ ഡിയും കോണ്‍ഗ്രസും നിതീഷ് കുമാറിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിതിഷ് കുമാര്‍ ഗവര്‍ണര്‍ക്ക് രാജി കത്ത് കൈമാറിയത്. ആര്‍ജെഡിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ബിജെപി എം എല്‍ എമാരോട് തുടര്‍നിര്‍ദ്ദേശത്തിനായി കാത്തിരിക്കാന്‍ ബിജെപി നിര്‍ദ്ദേശം നല്‍കി. ജെ ഡി യു എം എല്‍ എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിതീഷ് കുമാറിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചിട്ടുണ്ട്. നിതീഷ് കുമാര്‍ ബിഹാറിന്റെ കാവല്‍ മുഖ്യമന്ത്രിയായി തുടരും. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം മത്സരിച്ച ജെഡിയുവിന് 45 സീറ്റുകളാണ് നേടാനായത്. ബിജെപി 77 സീറ്റുകൾ നേടിയെങ്കിലും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു. മുഖ്യ പ്രതിപക്ഷമായ ആർജെഡിക്ക് 80 ഉം കോൺഗ്രസിന് 19ഉം എംഎല്‍എമാരാണ് ബീഹാറിലുള്ളത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിലൂടെയാണ് നിതീഷ് കുമാര്‍ ബിജെപി വിടുന്നതെന്നാണ് വിലയിരുത്തൽ.
നിതീഷ് കുമാര്‍ ബിജെപിയുമായി കുറച്ചുകാലങ്ങളായി ഇടഞ്ഞു നില്‍ക്കുകയാണ്. രണ്ട് കേന്ദ്രമന്ത്രി സ്ഥാനങ്ങള്‍, നിയമസഭാ സ്പീക്കറെ മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ നിരവധി തവണ കേന്ദ്ര സര്‍ക്കാരിനോട് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചതോടെയാണ് നിതീഷ് കുമാര്‍ ബിജെപിയുമായി അകന്നുതുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിയിലടക്കം വിയോജിപ്പ് രേഖപ്പെടുത്തിയ നിതീഷ് കുമാര്‍ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇതോടെയാണ് നിതീഷ് കുമാറും ബിജെപിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നത്.