കൊച്ചി: എക്സൈസ് ഓഫീസിൽവെച്ച് കഞ്ചാവിന്റെ ഗുണങ്ങൾ വിവരിച്ച് പ്രതി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയാണ് എക്സൈസ് ഓഫീസിൽവെച്ച് കഞ്ചാവ് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് വിവരിച്ചത്. ഫോര്‍ട്ട് കൊച്ചി സ്വദേശി ഫ്രാന്‍സിസ് നിവിന്‍ അഗസ്റ്റിനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വീഡിയോ ചാറ്റിലായിരുന്നു ഇയാള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ചത്.
കഞ്ചാവ് കിട്ടാന്‍ സാധ്യതയുളള സ്ഥലങ്ങളെക്കുറിച്ചും താന്‍ കഞ്ചാവടിക്കാന്‍ കൂടെ വരാം എന്നുമെല്ലാം ഇയാള്‍ പെണ്‍കുട്ടിയോട് പറയുന്നുണ്ട്. കഞ്ചാവ് വലിക്കുന്നതിനെ പ്രോത്സാഹിപ്പിച്ച് ഫേസ്ബുക്കടക്കമുളള സമൂഹമാധ്യങ്ങളില്‍ പ്രതി പോസ്റ്റുകളും ഇടാറുണ്ട്. എക്‌സൈസ് സംഘം പിടികൂടൂമ്പോള്‍ ഇയാളുടെ കൈവശം ചെറിയ അളവില്‍ കഞ്ചാവുണ്ടായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫ്രാന്‍സിസിന് കഞ്ചാവ് ലഭിച്ച സ്ഥലങ്ങളെക്കുറിച്ചും വിതരണം ചെയ്യുന്ന സംഘത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പുറത്തുവന്ന വീഡിയോയില്‍ കഞ്ചാവ് ലഭിക്കാനായി ഫോര്‍ട്ട് കൊച്ചിയിലേക്കോ കോതമംഗലത്തേക്കോ പോകണം എന്നാണ് ഇയാള്‍ പെണ്‍കുട്ടിക്ക് നല്‍കുന്ന നിര്‍ദേശം. ഇയാളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവായാണ് പെണ്‍കുട്ടിയോട് സംസാരിച്ചത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രദീപിന്റെ നേതൃത്വത്തിലുളള സംഘമാണ് ഫ്രാന്‍സിസ് നിവിനെ പിടികൂടിയത്. എക്‌സൈസ് ഓഫീസിലെത്തിയ പ്രതി അവിടെവച്ച് കഞ്ചാവിന്റെ ഗുണങ്ങളെക്കുറിച്ച് സംസാരിക്കുകയും പാട്ടുപാടുകയും ചെയ്ത വീഡിയോ വൈറലാണ്. കഞ്ചാവ് പ്രകൃതിദത്തമാണെന്നും താന്‍ പ്രകൃതിസ്‌നേഹിയാണെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.