ഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തേജസ്വി യാദവ്- നിതീഷ് കുമാർ കൂട്ടുകെട്ട് വലിയ നേട്ടമുണ്ടാക്കുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോർ. പുതിയ കൂട്ടുകെട്ട് ബീഹാറിലെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായമായി മാറുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. 'ബീഹാറിന്‍റെ കഴിഞ്ഞ പത്തുവര്‍ഷത്തെ രാഷ്ട്രീയമെടുത്ത് നോക്കിയാല്‍ നിതീഷ് കുമാറിന് വലിയൊരു പങ്കുണ്ട്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. ആര്‍ ജെ ഡിയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപികരിക്കുമ്പോള്‍ ഏട്ടാമത്തെ തവണയാണ് നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയാകുക. എന്നാല്‍ പലപ്പോഴും അദ്ദേഹത്തിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. നിതീഷ് കുമാറിന്‍റെ ഉയര്‍ച്ച - താഴ്ച്ചകള്‍ താന്‍ അടുത്തുനിന്നും കണ്ടിട്ടുണ്ടെന്നും' പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു. നിതീഷ് കുമാർ നേതൃത്വം നൽകിയിരുന്ന ജനതാദളിന്റെ ഭാഗമായിരുന്ന പ്രശാന്ത് കിഷോർ നേരത്തെ പാർട്ടി വിട്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്‍ഡിഎ സഖ്യം അവസാനിപ്പിച്ച് മഹാസഖ്യത്തോടൊപ്പം ചേര്‍ന്ന നിതീഷ് കുമാര്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. ആർജെഡിയുടേയും കോൺഗ്രസിന്റെയും പിന്തുണയോടെയാണ് നിതീഷ് കുമാര്‍ അധികാരത്തിലെത്തിയത്. ഈ സാഹചര്യത്തിലാണ് നിതീഷ് കുമാറിന്‍റെ പുതിയ രാഷ്ട്രീയ നീക്കത്തില്‍ പ്രശാന്ത് കിഷോര്‍ പ്രതീക്ഷ പങ്കുവെച്ചത്. നിതീഷ് കുമാര്‍ ബിജെപിയുമായി കുറച്ചുകാലങ്ങളായി ഇടഞ്ഞു നില്‍ക്കുകയിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസും ആര്‍ ജെ ഡിയും കൃത്യമായ രാഷ്ട്രീയ നീക്കം നടത്തിയതോടെയാണ് നിതീഷ് കുമാര്‍ എന്‍ ഡി എ സഖ്യം ഉപേക്ഷിച്ച് മഹാസഖ്യത്തോടൊപ്പം ചേര്‍ന്നത്. അതേസമയം, ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് എന്‍ഡിഎ വിട്ടതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ചതി ജനം പൊറുക്കില്ലെന്നും, നിതീഷിന്‍റെ മുഖ്യമന്ത്രി സ്ഥാനം ഔദാര്യമായിരുന്നുവെന്നുമാണ് ബിജെപി കേന്ദ്രനേതൃത്വം പ്രതികരിച്ചത്.