ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ വിവിധങ്ങളായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി രാജ്യം മുഴുവന്‍ ദേശിയ പതാകയുയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. എല്ലാവര്‍ക്കും അറിയാവുന്നതു പോലെ ബ്രിട്ടീഷ് ഭരണം അവസാനിച്ച് 1947-ൽ ഇന്ത്യ ഒരു സ്വാതന്ത്ര പരമാധികാര രാഷ്ട്രമായ്തിന്‍റെ സ്മരണയുയര്‍ത്തിപ്പിടിക്കാനാണ് എല്ലാ വർഷവും ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത്. അന്നേ ദിവസം ഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വിപരീതമായി ഇത്തവണ ഓഗസ്റ്റ് 15-ന് ഇന്ത്യയിലെ150 ചരിത്ര സ്മാരകങ്ങളില്‍ ത്രിവര്‍ണം തെളിയും. എന്നാൽ ഇതില്‍ നിന്ന് താജ്മഹലിനെ മാത്രം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.
താജ്‌മഹലില്‍ ത്രിവര്‍ണം തെളിയിക്കുന്നതില്‍ നിന്നും ഒഴിവാക്കിയതില്‍ ഒരു കാരണമുണ്ട്. ആ കാരണം അറിയണമെങ്കില്‍ ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന്‍റെ പ്രത്യകതകള്‍ അറിയണം. ആഗ്ര നഗരത്തിലെ വെളുത്ത മാർബിൾ ശവകുടീരമാണ് താജ് മഹൽ. ലോകത്തിലെ ഏറ്റവും വലിയ വാസ്തുവിദ്യാ അത്ഭുതങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്‍റെ ഭാര്യയായ മുംതാസിനുവേണ്ടിയാണ് താജ്മഹല്‍ നിര്‍മ്മിച്ചത്. ഷാജഹാന്‍ താജ്മഹലില്‍ വിലയേറിയ മാര്‍ബിള്‍ കല്ലുകളാണ് പതിപ്പിച്ചിരിക്കുന്നത്. ലൈറ്റ് തെളിയുമ്പോള്‍ ചെറുജീവികളും പ്രാണികളും കൂട്ടമായിയെത്തുകയും അത് ഈ മാര്‍ബിള്‍ കല്ലുകളെ ദോഷകരമായി ബാധിക്കുകയും ചെയ്യും എന്നതുകൊണ്ടാണ് താജ്മഹലില്‍ ത്രിവര്‍ണം തെളിയിക്കേണ്ടന്ന് തീരുമാനിച്ചത്.
1997 മാർച്ച് 20നാണ് അവസാനമായി താജ്മഹലിൽ ലൈറ്റിംഗ് നടത്തിയത്. അന്ന് പ്രശസ്ത പിയാനിസ്റ്റ് യാനിയുടെ സംഗീത പരിപാടിക്ക് വേണ്ടിയായിരുന്നു ഈ സജ്ജീകരണം ഒരുക്കിയത്. എന്നാൽ തൊട്ടടുത്ത ദിവസം താജ്മഹലിൽ നിറയെ ചത്ത പ്രാണികൾ കാണപ്പെട്ടു. ഇത് താജ്മഹലിലെ മാർബിളിന് കേടുപാടുകൾ വരുത്തിയിരുന്നു. തുടര്‍ന്ന് പുരാവസ്തു ഗവേഷണ സംഘം പരിശോധന നടത്തുകയും രാത്രിയില്‍ താജ്മഹലില്‍ ലൈറ്റിംഗ് നടത്തരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച സുപ്രീംകോടതി രാത്രിയിൽ താജ്മഹലിൽ ഒരു വെളിച്ചവും പാടില്ലെന്ന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. അന്ന് മുതല്‍ ഇന്നുവരെ താജ്മഹലില്‍ രാത്രിയില്‍ വെളിച്ചം തെളിയിച്ചിട്ടില്ല.