തിരുവനന്തപുരം: മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് നോട്ടീസ് അയക്കാന്‍ ഇ ഡിക്ക് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇ ഡിയുടെ അധികാരപരിധിയില്‍ കിഫ്ബിയും മസാല ബോണ്ടും വരില്ലെന്നും സതീശന്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാത്രമാണ് ഇ ഡിക്ക് ഇടപെടാന്‍ പറ്റുക. കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. വിദേശത്ത് പോയി കൂടുതൽ പലിശക്ക് പണം കടമെടുത്തെന്നാണ് ആക്ഷേപം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി തോമസ് ഐസക്കിന് ഇ.ഡി അയച്ച നോട്ടീസ് അപ്രസക്തമാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ഇ ഡി ആരോപിക്കുന്നത്. അതേസമയം, ഇ ഡിയുടേത് രാഷ്ട്രീയ നാടകമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഇ ഡിയുടെ നടപടികൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിട്ടുണ്ട്. 2021 മാർച്ച് മുതൽ ഒന്നരക്കൊല്ലമായി കിഫ്ബി സിഇഒ, ഡെപ്യൂട്ടി മാനേജർ, ജോയിന്റ് ഫണ്ട് മാനേജർ തുടങ്ങിയവരെയൊക്കെ അന്വേഷണമെന്നു പറഞ്ഞ് നിരന്തരമായി ഇ ഡി വിളിച്ചുവരുത്തുകയാണ്. ഇതുവരെ കുറ്റം കണ്ടെത്താൻ ഇ ഡിക്കു കഴിഞ്ഞിട്ടില്ല. കുറ്റമില്ലാതെ നിരന്തരമായി ആളുകളെ വിളിച്ച് അന്വേഷണമെന്നു പറഞ്ഞു ചോദ്യം ചെയ്യാൻ ഇ ഡിക്ക് അവകാശമില്ല. ഇതു നിയമവിരുദ്ധമാണ്. പൗരനെന്ന നിലയിൽ ഭരണഘടന തനിക്കു നൽകുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്'- തോമസ് ഐസക്ക് പറഞ്ഞു. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു. കിഫ്ബി സിഇഒ ആയിരുന്ന കെ എം എബ്രഹാമിനെ നേരെത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു.