കോഴിക്കോട്: സിനിമയുടെ പരസ്യത്തെ ഗൌരവമായി എടുക്കേണ്ടതില്ലെന്നും ക്രിയാത്മക വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ്. 'ന്നാ താന്‍ കേസ് കൊട്' സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണം. സൈബർ ആക്രമണത്തെ കുറിച്ചറിയില്ല. അതിനെ കുറിച്ച് അത് നടത്തുന്നവരോട് ചോദിക്കണം. അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും ക്രിയാത്മകമായ നിര്‍ദേശങ്ങളും വിമര്‍ശനങ്ങളുമെല്ലാം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
'80കളില്‍ വെള്ളാനകളുടെ നാട് എന്ന സിനിമ വന്നിരുന്നു. ആ സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന സംഭാഷണം ഇപ്പോഴും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പറയാറില്ലേ. ഇത് സിനിമയുടെ പരസ്യം എന്ന നിലയില്‍ എടുത്താല്‍ മതി. കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്നമാണ് റോഡുകളുടേത്. സുതാര്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ആര്‍ക്കുവേണമെങ്കിലും ഈ വിഷയത്തില്‍ വിമര്‍ശിക്കാം - റിയാസ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ന്നാ താന്‍ കേസ് കൊട് ഇന്നാണ് റിലീസായത്. ചിത്രത്തിന്റെ റിലീസിനുമുന്നോടിയായി പത്ര മാധ്യമങ്ങളിലിറങ്ങിയ ഒരു പോസ്റ്ററിലെ പരസ്യവാചകമാണ് വിവാദത്തിലായത്. 'തിയേറ്ററുകളിലേക്കുളള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നാണ് ചിത്രത്തിന്റെ പരസ്യ വാചകം. സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷത്തെ നേതാക്കള്‍ പരസ്പരം വാഗ്വാദം നടത്തുന്ന സാഹചര്യത്തിലാണ് സിനിമയുടെ പോസ്റ്റര്‍ വിവാദത്തിലായത്.
ചിത്രത്തിലെ പോസ്റ്ററിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് യോജിച്ച തലക്കെട്ടാണ് ഇതെന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ ഈ സിനിമ കാണണമെന്ന് കരുതിയതാണ്, പക്ഷേ ഇനി കാണുന്നില്ല, വഴിയില്‍ കുഴിയുണ്ടെങ്കില്‍ സിനിമ ടെലഗ്രാമില്‍ കണ്ടോളാം എന്നിങ്ങനെയാണ് പോസ്റ്ററിനെതിരെ വരുന്ന കമന്റുകള്‍. ഇടത് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും നടക്കുന്നുണ്ട്.