ഡല്‍ഹി: ലൈംഗീകാതിക്രമത്തിനിരയാകുന്നവരെ മാനസികമായി തളര്‍ത്തരുതെന്ന് സുപ്രീംകോടതി. ഇത്തരം അതിക്രമങ്ങളില്‍ നിന്നും രക്ഷപ്പെടുന്നവരോട് മാന്യമായി മാത്രമേ എതിര്‍ഭാഗം വക്കീല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടുള്ളുവെന്നും സുപ്രീംകോടതി പറഞ്ഞു. ഇരകള്‍ മാനസികമായും ശരീരികമായും പല അവസ്ഥകളിലൂടെയാണ് കടന്നുപോകുക. അക്കാര്യം എല്ലാവരും മനസിലാക്കണമെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. അതിജീവിതയെ മാനസികമായി തളര്‍ത്തരുതെന്നും സുപ്രീംകോടതി പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലൈംഗീക പീഡന കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ എല്ലാവരും ശ്രദ്ധിക്കണം. പീഡനക്കേസുകളിൽ അതിജീവിതയുടെ വിസ്താരം അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ പാടില്ല. പറ്റുമെങ്കിൽ ഒരൊറ്റ സിറ്റിംഗിൽ തന്നെ അതിജീവിതയുടെ വിസ്താരം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. നീതി തേടി കോടതിക്ക് മുന്നില്‍ വരുന്ന അതിജീവിതയോട് വിസ്താരത്തിൽ എതിർഭാഗം അഭിഭാഷകർ മാന്യതയോടെ കൂടി വേണം ചോദ്യങ്ങള്‍ ചോദിക്കാന്‍. ലജ്ജാകരവും അനുചിതവുമായ ചോദ്യങ്ങൾ പ്രതിഭാഗം അഭിഭാഷകർ വിസ്താരത്തിൽ നിന്നും ഒഴിവാക്കണം. അതിജീവിത കോടതിയിലെത്തി മൊഴി നൽകുമ്പോൾ പ്രതിയെ കാണാതിരിക്കാൻ വേണ്ട നടപടികൾ വിചാരണക്കോടതി സ്വീകരിക്കണമെന്നും കോടതിയില്‍ നിന്നും മാന്യമായ പെരുമാറ്റമുണ്ടായില്ലെങ്കില്‍ പൊതുസമൂഹത്തിന് കോടതിയിലുള്ള വിശ്വാസം നഷ്ടമാകുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ,ജെ ബി പർദ്ദിവാലാ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് ഉത്തരവ്.