കാനഡ: മതവികാരം വ്രണപ്പെടുത്തിയ ക്രിമിനലായതിനാല്‍ സ്വന്തം മുത്തശ്ശിക്ക് അന്ത്യ ചുംബനം പോലും നല്‍കാന്‍ തനിക്കായില്ലെന്ന് സംവിധായിക ലീനാ മണിമേഖലൈ. ഒരു സിനിമാ പോസ്റ്ററിന്റെ പേരില്‍ ഇന്ത്യന്‍ ഭരണകൂടം തന്നെ ക്രിമിനലാക്കിയെന്നും ഇന്ത്യയിലെത്തിയാലുടന്‍ അറസ്റ്റ് ചെയ്യാനാണ് ഉത്തരവെന്നും അവര്‍ പറഞ്ഞു. മുത്തശ്ശിയെ അവസാനമായി ഒന്ന് കാണാനും അന്ത്യചുംബനം നല്‍കാനും കഴിയാത്ത താന്‍ എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മുത്തശ്ശിക്കൊപ്പമിരിക്കുന്ന ചിത്രവും ലീന പങ്കുവെച്ചിട്ടുണ്ട്.
ലീന സംവിധാനം ചെയ്യുന്ന കാളി എന്ന സിനിമയുടെ പോസ്റ്റര്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വിവിധ സംസ്ഥാനങ്ങളിലായി ഒമ്പതിലധികം എഫ് ഐ ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങാനാകാതെ കാനഡയിലെ ടോറന്റോയില്‍ കുടുങ്ങിക്കിടക്കുകയാണ് ലീന.
'ഈ ചിത്രം ഞാന്‍ കാനഡയിലേക്ക് പോകുന്നതിനുമുന്‍പ് മുത്തശ്ശിക്കൊപ്പം എടുത്തതാണ്. എന്റെ 'കാത്താടി' എന്ന സിനിമയ്ക്കായി ഞാനവരെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. എന്റെ ബിരുദ ദാനചടങ്ങിനും തീസിസ് സിനിമയുടെ പ്രീമിയറിനും പങ്കെടുക്കാമെന്ന് അവര്‍ ഉറപ്പുനല്‍കിയതാണ്. പക്ഷേ ജീവിതം ക്രൂരമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. എന്റെ മുത്തശ്ശി രാജേശ്വരിയുടെ ശ്വാസം നിലച്ചു. ഞങ്ങളുടെ കുടുംബത്തെ ചേര്‍ത്തുനിര്‍ത്തുന്ന ശക്തിയായിരുന്നു അവര്‍. സ്‌നേഹത്തിന്റെയും കരുണയുടെയും ക്ഷമയുടെയുമെല്ലാം പ്രതീകം. അവരെ അവസാനമായി ഒന്ന് ചുംബിക്കാന്‍ പോലും കഴിയാതെ ഞാനെന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. ഞാന്‍ ടോറന്റോയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ അഭിപ്രായത്തില്‍ ഞാനൊരു ക്രിമിനല്‍ ആയതിനാല്‍, വന്നാലുടന്‍ എന്നെ അറസ്റ്റ് ചെയ്യണമെന്നാണ് ഭരണകൂടത്തിന്റെ ഉത്തരവ്. ഒമ്പത് എഫ് ഐ ആറുകള്‍ ചുമത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍വെച്ചുതന്നെ അറസ്റ്റ് ചെയ്യാനായി ലുക്ക് ഔട്ട് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. എല്ലാം ഒരു സിനിമാ പോസ്റ്ററിന്റെ പേരിലാണ്. മൂന്നുദിവസം മുന്‍പ് മുത്തശ്ശി എന്റെ അമ്മയോട് പറഞ്ഞിരുന്നു, എല്ലാ കേസുകളിലും ഞാന്‍ വിജയിക്കുമെന്ന്. ഒരുപക്ഷേ അവരുടെ ആഗ്രഹം പൂര്‍ത്തിയാക്കാനായിരിക്കാം ഞാന്‍ ജീവനോടെ ഇരിക്കുന്നത്. ഞാന്‍ കാളിയാണ്. എന്റെ മുത്തശ്ശി കാളിയുടെ അമ്മയും. നിങ്ങള്‍ക്കെന്നെ പരാജയപ്പെടുത്താം. പക്ഷേ ഇല്ലാതാക്കാനാവില്ല'-ലീനാ മണിമേഖലൈ ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലീനാ മണിമേഖലൈ തന്റെ പുതിയ സിനിമയായ കാളിയുടെ പോസ്റര്‍ പങ്കുവെച്ചതിനുപിന്നാലെയാണ് ബിജെപിയും തീവ്ര ഹിന്ദുത്വ സംഘടനകളും അവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ലീനക്കെതിരെ വ്യാപക സൈബര്‍ ആക്രമണവുമുണ്ടായി. അവര്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് കേസ് എടുത്തു. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്നാരോപിച്ച് ബിജെപി അനുകൂലികള്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താനുള്ള ശ്രമം, മത വികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തത്. കാളി ദേവിയുടെ വസ്ത്രം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് കാളി പോസ്റ്ററിലെ ചിത്രം. കാളിയുടെ കയ്യില്‍ എല്‍ ജി ബി ടി ക്യൂ പ്ലസ് പതാകയും ത്രിശൂലവും അരിവാളും കാണാം.