പാരിസ്: പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍വെച്ച് ആക്രമിക്കപ്പെട്ട പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയ്ക്ക് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. അക്രമം ഭീരുത്വമാണെന്നും ആശയങ്ങളോട് ഇത്തരം രീതിയിലല്ല പ്രതികരിക്കേണ്ടതെന്നും ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. '33 വർഷമായി, സൽമാൻ റുഷ്ദി സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതും പോരാട്ടം നടത്തിയതും. അദ്ദേഹത്തിന്റെ പോരാട്ടം നമ്മുടേതാണ്, സാർവത്രികമാണ്. എന്നത്തേക്കാളും ഇന്ന് ഞങ്ങൾ അദ്ദേഹത്തിന്റെ പക്ഷത്ത് നിൽക്കുന്നു' - ഇമ്മാനുവൽ മാക്രോൺ ട്വീറ്റ് ചെയ്തു.
അതേസമയം, സല്‍മാന്‍ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കുശേഷം അദ്ദേഹത്തെ ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. കഴുത്തിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന് കാഴ്ച്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി എട്ടരയോടെയാണ് സല്‍മാന്‍ റുഷ്ദിക്കുനേരെ ആക്രമണമുണ്ടായത്. ന്യൂയോര്‍ക്കിലെ ഷട്ട്വോക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു സല്‍മാന്‍ റുഷ്ദി. അദ്ദേഹത്തെ സദസിന് പരിചയപ്പെടുത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ച ഇരുപത്തിനാലുകാരനായ ഹാദി മദാറാണ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സല്‍മാന്‍ റുഷ്ദി. മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍, സാത്താനിക് വേഴ്‌സസ് എന്നീ കൃതികളിലൂടെയാണ് അദ്ദേഹം ലോകപ്രശസ്തനായത്. സാത്താനിക് വേഴ്‌സസിന്റെ പേരില്‍ 1988 മുതല്‍ അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നു. പുസ്തകം ഇറാന്‍ നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചാണ് ഇറാന്‍ പുസ്തകം നിരോധിച്ചത്.
കഴിഞ്ഞ ഇരുപത് വര്‍ഷമായി യുഎസിലാണ് റുഷ്ദി താമസിക്കുന്നത്. 1975-ലാണ് സല്‍മാന്‍ റുഷ്ദിയുടെ ആദ്യ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. 1981-ല്‍ പുറത്തിറങ്ങിയ മിഡ് നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന പുസ്തകത്തിന് ബുക്കര്‍ പ്രൈസ് ലഭിച്ചു. സാത്താനിക് വേഴ്‌സസിന്റെ പേരില്‍ ഭീഷണികള്‍ വന്നതോടെ അദ്ദേഹം പൊതുവേദികളില്‍നിന്ന് മാറിനിന്നിരുന്നു. 2007-ല്‍ ലോകസാഹിത്യത്തിന് നല്‍കിയ സംഭാവനകളുടെ പേരില്‍ എലിസബത്ത് രാജ്ഞി അദ്ദേഹത്തെ 'സര്‍' പദവി നല്‍കി ആദരിച്ചിരുന്നു.