പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ നിയസഭയും പ്രമേയം പാസ്സാക്കി. പൗരത്വ നിയമ ഭേദഗതി ഭരണഘടനക്കും മനുഷ്യത്വത്തിനുമെതിരാണെന്ന് മുഖ്യമന്ത്രി മമത ബാനർജി നിയമസഭയിൽ പ്രമേയാവതരണത്തിന്റെ ആമുഖത്തിൽ പറഞ്ഞു. സിപിഎം, കോൺഗ്രസ്സ് അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു.
ഇതോടെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാൾ. കേരള നിയമസഭയാണ് ഭരണ-പ്രതിപക്ഷ ഐക്യത്തോടെ ആദ്യം പ്രമേയം പാസ്സാക്കിയത്. പ്രമേയത്തിന് എതിർ വോട്ടുകളുണ്ടായില്ല. ഏക ബിജെപി പ്രതിനിധി ഓ.രാജഗോപാൽ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയാണുണ്ടായത്.
തൊട്ടുപിറകെ രണ്ടാമതായി പഞ്ചാബ് നിയമസഭയും മൂന്നാമതായി രാജസ്ഥാൻ നിയമസഭയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കി. ഇരു സംസ്ഥാന നിയമസഭകളിലും ബിജെപി മുഖ്യ പ്രതിപക്ഷ കക്ഷിയായതിനാൽ വലിയ ബഹളങ്ങൾക്കിടെയാണ് പ്രമേയം പാസ്സാക്കിയത്. പശ്ചിമ ബംഗാളിന് തൊട്ടുപുറകെ തെലങ്കാന നിയമസഭയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാനുള്ള തീരുമാനത്തിലാണ്.
വിവിധ സംസ്ഥാന നിയമസഭകൾ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതിയ്ക്കെതിരെ ഔദ്യേഗികമായിത്തന്നെ രംഗത്തുവരുന്നത്, ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജികൾക്ക് ശക്തി പകരുമെന്നാണ് പൊതുവിൽ നിരീക്ഷിക്കപ്പെടുന്നത്.