ഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാകയുയർത്തി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമാധിയിലെത്തി പുഷ്പാർച്ചന നടത്തിയതിനുശേഷമാണ് അദ്ദേഹം ചെങ്കോട്ടയിലെത്തിയത്. പതാകയുയർത്തുംമുൻപ് മൂന്ന് സേനകളുടെയും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. പ്രധാനമന്ത്രി ദേശീയ പതാകയുയർത്തിയതിനുപിന്നാലെ മി-17 ഹെലിക്കോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. ചടങ്ങിലേക്ക് രാജ്യത്തെ വിവിധ മേഖലകളിൽനിന്നുളള ഏഴായിരം പേർക്ക് ക്ഷണമുണ്ടായിരുന്നു.
ഇന്ന് ഐതിഹാസിക ദിനമാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ സ്വാതന്ത്ര്യദിനത്തിൽ എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയെ സ്‌നേഹിക്കുന്നവരെയും അഭിനന്ദിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ. മഹാത്മാ ഗാന്ധി, അംബേദ്കർ, ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളെയും അദ്ദേഹം അനുസ്മരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'അടുത്ത ഇരുപത്തിയഞ്ച് വർഷം വളരെ പ്രധാനപ്പെട്ടതാണ്. വികസനത്തിനുവേണ്ടി കാത്തിരിക്കാനാവില്ല. ജനങ്ങളുടെ ആഗ്രഹം നിറവേറണം. പ്രതീക്ഷയുളള സമൂഹവും വൈവിധ്യവുമാണ് രാജ്യത്തിന്റെ ശക്തി'-പ്രധാനമന്ത്രി പറഞ്ഞു. വികസിത ഇന്ത്യക്കായി അദ്ദേഹം അഞ്ച് പ്രതിജ്ഞകളും മുന്നോട്ടുവെച്ചു. വികസിത ഭാരതം, അടിമത്ത മനോഭാവം അവസാനിപ്പിക്കൽ, പൈതൃകത്തിൽ അഭിമാനിക്കൽ, അഖണ്ഡത കാത്തുസൂക്ഷിക്കൽ, പൗരധർമ്മം പാലിക്കൽ എന്നിവയാണ് അവ.