75 വർഷം മുമ്പ് 1947 ആഗസ്റ്റ് 15-ന് ഇന്ത്യയിലെ കൊളോണിയൽ ഭരണത്തിനു തിരശ്ശീല വീണു. 1700-ൽ ആഗോള ഉൽപ്പാദനത്തിന്റെ ഏതാണ്ട് 25 ശതമാനം ഇന്ത്യയിൽ ആയിരുന്നു. 1947 ആയപ്പോഴേക്കും അത് 4 ശതമാനത്തിൽ താഴെയായി. പ്രതിവർഷം ഒരു ശതമാനം വീതമാണ് ഇന്ത്യയിൽ സാമ്പത്തിക വളർച്ച ഉണ്ടായത്. അവർ വികസിതമായി നമ്മൾ അവികസിതമായി. അവികസനത്തിന്റെ വികസനം എന്ന പരികൽപ്പനയ്ക്കു ഇന്ത്യ നേർസാക്ഷ്യമായി. സ്വാതന്ത്ര്യാനന്തരകാലത്ത് ശരാശരി ഏതാണ്ട് 5 ശതമാനത്തോളം വളർച്ച കൈവരിക്കാൻ നമുക്കു കഴിഞ്ഞു. എന്നാൽ ദൗർഭാഗ്യവശാൽ ഈ വളർച്ചയുടെ നേട്ടം നീതിപൂർവ്വമായി വിതരണം ചെയ്യപ്പെട്ടില്ല. ഇതാണ് സ്വാതന്ത്ര്യാനന്തരകാലത്തെ നമ്മുടെ ഏറ്റവും വലിയ ദൗർബല്യം.
ഇന്ന് 75-ാം വാർഷികം ആചരിക്കുമ്പോൾ രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണ്. സ്വാതന്ത്ര്യസമരത്തിന്റെ ആദർശങ്ങളെ തള്ളിപ്പഞ്ഞവരാണ്. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ മുഖമുദ്രകളായ മതനിരപേക്ഷത, പൗരസ്വാതന്ത്ര്യം, ജനാധിപത്യം, ഫെഡറലിസം, സ്വാശ്രയത്വം എല്ലാം അപകടത്തിലാണ്. ചരിത്രം തിരുത്തിയെഴുതാനുള്ള പരിശ്രമത്തിലാണ് അവർ. ത്രിവർണ്ണ പതാകയെപ്പോലും ഹിന്ദുത്വ ശക്തികൾ അംഗീകരിച്ചിട്ടില്ല.
“വിധിയുടെ വിളയാട്ടംമൂലം അധികാരത്തിലേറിയവർ നാളെ നമ്മളോട് ത്രിവർണ്ണ പതാകയേന്താൻ ആവശ്യപ്പെട്ടേക്കും. എന്നാൽ ഹിന്ദുത്വ വാദികൾക്ക് ഈ ത്രിവർണ്ണ പതാകയെന്നാൽ ഒരിക്കലും അംഗീകരിക്കാനോ ബഹുമാനിക്കാനോ കഴിയില്ല. ത്രി എന്ന വാക്ക് തന്നെ ഹീനമാണ്. മൂന്നു വർണ്ണങ്ങളിലുള്ള ഒരു പതാക വളരെ മോശമായ മാനസിക പ്രഭാവം സൃഷ്ടിക്കുകയും രാജ്യത്തിന് ഹാനീകരമാവുകയും ചെയ്യും” എന്നാണ് ആർ എസ്എ സിന്റെ മുഖപത്രമായ ഓർഗനൈസറിൽ 1947 ആഗസ്റ്റ് 14-ന് പ്രസിദ്ധീകരിച്ചത്.
ഈ വഞ്ചന മറച്ചുവയ്ക്കുന്നതിനാണ് ആദ്യ സ്വാതന്ത്ര്യദിനത്തെ കരിദിനമായി ആചരിച്ചവരാണ് കമ്മ്യൂണിസ്റ്റുകാർ എന്നും മറ്റുമുള്ള പ്രചാരണം സംഘടിപ്പിക്കുന്നത്. കെ സി വേണുഗോപാലിനെപോലുള്ള കോൺഗ്രസ് നേതാക്കളും ഈ ദുഷ്പ്രചാരണത്തിൽ പങ്കാളിയായി കണ്ടത് ഞെട്ടലുണ്ടാക്കി. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി നടത്തിയ ആഹ്വാനവും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ എങ്ങനെയാണ് പ്രഥമ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കാളികളായത് എന്നതിനെല്ലാം രേഖാമൂലം തെളിവുകൾ ദേശാഭിമാനിയിലും സാമൂഹ്യമാധ്യമങ്ങളിലും വന്ന സ്ഥിതിക്ക് അവ ആവർത്തിക്കുന്നില്ല.
ഭരണഘടനയെ സംരക്ഷിക്കും എന്നതാണ് 75-ാം വാർഷികത്തിൽ നാം എടുക്കുന്ന പ്രതിജ്ഞ. അതുകൊണ്ടാണ് സി പി ഐ(എം) സംഘടിപ്പിക്കുന്ന എല്ലാ പതാക ഉയർത്തൽ ചടങ്ങിനും അവസാനം ഭരണഘടന ആമുഖം വായിച്ചുകൊണ്ട് പ്രതിജ്ഞ എടുത്തത്. ഇന്നുകാലത്ത് എകെജി സെന്ററിനു മുന്നിൽ സ. എസ്ആർപി പതാക ഉയർത്തിയശേഷം പാർട്ടി സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക