ജയ്പൂര്‍: സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍നിന്ന് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്ക് മറുപടിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. രാജസ്ഥാന്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ സ്വാതന്ത്ര്യദിനാശംസങ്ങള്‍ നേരുന്ന പരസ്യത്തില്‍ നെഹ്‌റുവിന്റെ ചിത്രം മാത്രമാണ് ഉള്‍പ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ ലാഹോര്‍ സെഷനില്‍വെച്ച് ത്രിവര്‍ണ പതാക പിടിച്ച് നില്‍ക്കുന്ന നെഹ്‌റുവാണ് പോസ്റ്ററിലുളളത്.
'ഇപ്പോള്‍ ത്രിവര്‍ണ പതാക ഉയര്‍ന്നിരിക്കുന്നു, അത് താഴാന്‍ അനുവദിക്കരുത്'- എന്ന അദ്ദേഹത്തിന്റെ വാചകവും ഒപ്പം ചേര്‍ത്തിട്ടുണ്ട്. പരസ്യത്തില്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ കൊണ്ടുവന്ന പ്രധാന പദ്ധതികളെക്കുറിച്ചും വികസന മുന്നേറ്റങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. എയിംസ്, ബാബാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍, അപ്‌സര ന്യൂക്ലിയര്‍ റിയാക്ടര്‍, ഒഎന്‍ജിസി, ഐ ഐടി, ഐ ഐ എം, ഐ എസ് ആര്‍ ഒ, ഡി ആര്‍ ഡി ഒ, ചേരിചേരാ പ്രസ്ഥാനം, വ്യവസായ വിപ്ലവം തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'നമ്മുടെ രാജ്യത്തെ എല്ലാ മതങ്ങള്‍ക്കും ജാതികള്‍ക്കും വര്‍ഗങ്ങള്‍ക്കും മേഖലകള്‍ക്കും സാമൂഹ്യ മൈത്രിയുടേയും ഐക്യത്തിന്റെയും പ്രതീകമാണ് ത്രിവര്‍ണ പതാക. അത് ഓരോ ഇന്ത്യക്കാരന്റേയും സ്വത്വവുമാകണം. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തില്‍ ഈ മൂല്യങ്ങള്‍ നമ്മള്‍ ഒരിക്കലും കൈവിടുകയുണ്ടായിട്ടില്ല. ഈ അടിസ്ഥാന തത്വങ്ങളെ നമ്മുടെ സ്വത്വമായി മൂര്‍ത്തീകരിച്ചുകൊണ്ട് ത്രിവര്‍ണ പതാകയുടെ അന്തസിനായി നമുക്ക് സംഭാവന ചെയ്യാം'- എന്ന് അശോക് ഗെഹ്ലോട്ട് പറയുന്ന കുറിപ്പും പരസ്യത്തിലുണ്ട്.
കര്‍ണാടക സര്‍ക്കാര്‍ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നല്‍കിയ പത്രപരസ്യത്തിലാണ് നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയത്. കര്‍ണാടകയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍നിന്ന് ടിപ്പുവിനെയും ഒഴിവാക്കി. സംഭവത്തില്‍ കർണാടക സർക്കാരിനെതിരെ വ്യാപക വിമർശനമാണുയർന്നത്. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍, ബാല ഗംഗാധര തിലകന്‍, ചന്ദ്രശേഖര്‍ ആസാദ്, ഭഗത് സിംഗ് തുടങ്ങി വി ഡി സവര്‍ക്കറുടെ ചിത്രം വരെ കര്‍ണാടക സര്‍ക്കാരിന്റെ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍നിന്നാണ് നെഹ്‌റുവിനെ ഒഴിവാക്കിയിരിക്കുന്നത്.