തിരുവനന്തപുരം: 2024 -ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മും കോണ്‍ഗ്രസും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘകാല പദ്ധതികളാണ് മുന്നണികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. നിഷ്പക്ഷ വോട്ടുകളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഇത്തവണ ഒഴിവാക്കാനാണ് നേരത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ മുന്നണികള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 20 സീറ്റില്‍ ഒന്നില്‍ മാത്രമാണ് വിജയിക്കാനായത്. എന്നാല്‍ പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും എല്‍ ഡി എഫിന് മികച്ച വിജയമാണ് നേടാന്‍ കഴിഞ്ഞത്. ഈ നേട്ടം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാണ് ഇടതുപക്ഷം ദീര്‍ഘകാല പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. കഴിഞ്ഞ തവണ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശബരിമല വിഷയത്തില്‍ സിപിഎം എടുത്ത നിലപാടും പിന്നീട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നിലപാട് മാറ്റിയതുമെല്ലാം തിരിച്ചടിയായി എന്നാണ് എല്‍ ഡി എഫ് വിലയിരുത്തുന്നത്. ഇത്തവണ ഇത്തരം വിഷയങ്ങളുണ്ടായാലും വോട്ട് ചോര്‍ച്ചയുണ്ടാകാതിരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മേല്‍ക്കൈ നിലനിര്‍ത്താനാണ് യു ഡി എഫ് ശ്രമിക്കുന്നത്. ഇതിനായി വിവിധ പദ്ധതികളാണ് മുന്നണി തയ്യാറാക്കിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് ഇത്തവണ കോണ്‍ഗ്രസ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. ഇതിനകം തന്നെ ഇന്ദിരാ ഭവനില്‍ കെപിസിസി കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 7ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചത്.