കോഴിക്കോട്: പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നതാണെന്ന കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ വിമര്‍ശനവുമായി കെ കെ രമ എം എല്‍ എ. നിയമസാക്ഷരതയുടെ പ്രാഥമിക പരിജ്ഞാനവും ഭരണഘടന മുന്നോട്ടു വയ്ക്കുന്ന ആധുനിക ധാർമ്മിക നൈതിക മൂല്യങ്ങളെക്കുറിച്ച് പ്രാഥമിക സാക്ഷരതയുമുള്ള ഒരാൾക്കും ഇങ്ങനെ ഒരുവരി പോലും എഴുതാനാവില്ല. ന്യായാധിപന്മാരുടെ വ്യക്തിപരമായ വീക്ഷണ സങ്കുചിതത്വങ്ങൾ എഴുതി നിറയ്ക്കാനുള്ള കാലിക്കടലാസുകളല്ല വിധിന്യായങ്ങൾ. ഭരണഘടനാമൂല്യങ്ങളാണതിന് കാവൽ നിൽക്കുന്നത്. ഈ വിധി തിരുത്താൻ കോടതി തയ്യാറാവണമെന്നും കെ കെ രമ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു എം എല്‍ എയുടെ പ്രതികരണം.
'പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളിൽ നിന്നും പരാതിക്കാരി ലൈംഗിക ചോദന ഉണർത്തുന്ന (sexually provocative) വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു .അത് കൊണ്ട് തന്നെ പ്രതിക്കെതിരെ 354A വകുപ്പ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല എന്നാണ് സ്ത്രീ പീഡനക്കേസിൽ വിചാരണ നേരിടുന്ന സിവിക് ചന്ദ്രന് ജാമ്യംഅനുവദിച്ചു കൊണ്ടുള്ള കോഴിക്കോട് സെഷൻസ് കോടതിയുടെ ഉത്തരവ്. സുപ്രീം കോടതിയുടേതടക്കമുള്ള കർശനനിർദ്ദേശങ്ങൾ പരസ്യമായി ലംഘിച്ച് ഭരണഘടനാപരമായ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ഈ വിധി പ്രഖ്യാപിച്ച ന്യായാധിപനെ തൽസ്ഥാനത്തു നിന്നു നീക്കം ചെയ്യാൻ ഉപരികോടതികൾ സ്വമേധയാ തയ്യാറാവണം. ഒരു സ്ത്രീയുടെ ചിത്രങ്ങൾ അങ്ങേയറ്റം സെക്സിസ്റ്റായ മുൻവിധി നിറഞ്ഞ വാദങ്ങളോടെ കോടതിക്ക് മുമ്പാകെ സമർപ്പിച്ച പ്രതിഭാഗം അഭിഭാഷകനും കർശന വിചാരണ നേരിടേണ്ടതുണ്ടെന്നും' കെ കെ രമ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിവിക് ചന്ദ്രനെന്ന സാംസ്കാരിക പ്രവർത്തകന്റെ കാപട്യവും ഇരട്ടമുഖവും പൊതുസമൂഹത്തിന് മുന്നിൽ വെളിവാക്കുന്ന ഒരു അനുഭവം കൂടിയാണിത്. അതിജീവിതയ്ക്ക് ഇത്തരം വിധികൾ സൃഷ്ടിച്ചേക്കാവുന്ന മാനസികാഘാതവും ആത്മവിശ്വാസക്കുറവും ചെറുതാവില്ല. നിയമവാഴ്ചയിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടു പോവാത്ത വിധം #അതിജീവിതയ്ക്കൊപ്പം എന്ന് ജനാധിപത്യം കേരളം ഒറ്റക്കെട്ടായ് നിന്ന് ഉറക്കെപ്പറയേണ്ടിയിരിക്കുന്നുവെന്നും രമ പറഞ്ഞു.