കശ്മീര്‍: ജമ്മു കാശ്മീരില്‍ പാര്‍ട്ടി പുനസംഘടന നടത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം. അദ്ദേഹവുമായി നാല് തവണ പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ഗുലാം നബി ആസാദ് നിര്‍ദ്ദേശിച്ചയാളെയാണ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചതെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. ജമ്മു കാശ്മീരില്‍ പുനസംഘടന നടത്തിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തി ഉടലെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ വിഭാഗം അധ്യക്ഷനായി ഗുലാം നബി ആസാദിനെ തെരഞ്ഞെടുത്തതിന് പിന്നാലെ അദ്ദേഹം ആ സ്ഥാനം രാജിവെക്കുകയായിരുന്നു. ആരോഗ്യകാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് അറിയിച്ച ഗുലാം നബി ആസാദ് തന്നെ പുതിയ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതില്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പാർട്ടിയുടെ അഖിലേന്ത്യാ രാഷ്‌ട്രീയകാര്യ സമിതിയിൽ അംഗമായതിനാൽ പ്രചാരണ സമിതിയിലെ നിയമനം തന്നെ തരംതാഴ്ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗുലാം നബി ആസാദ് രാജിവെച്ചതെന്നും അഭ്യൂഹങ്ങളും ഉയര്‍ന്നുവന്നിരുന്നു. രാജ്യസഭയിലേക്ക് ഗുലാം നബി ആസാദിനെ പരിഗണിക്കാത്തതില്‍ അദ്ദേഹം പാര്‍ട്ടി നേതൃത്വവുമായ കുറച്ച് നാളുകളായി അകന്നു കഴിയുകയാണ്. എന്നാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ആസാദിനെ കോണ്‍ഗ്രസ് പ്രചാരണ വിഭാഗം അധ്യക്ഷനായി ഒതുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുകയാണെന്നാണ് ആസാദ് ക്യാമ്പ് വിലയിരുത്തുന്നത്. മുഖ്യമന്ത്രി പദവിയും, കേന്ദ്രമന്ത്രി സ്ഥാനങ്ങളും ഉള്‍പ്പടെ പാര്‍ട്ടിയുടെ പ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ആളാണ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ അദ്ദേഹവുമുണ്ടായിരുന്നു.