ഡല്‍ഹി: ലൈംഗീക പീഡന കേസില്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോഴിക്കോട് സെക്ഷന്‍ കോടതി നടത്തിയ പരാമര്‍ശത്തിനെതിരെ ദേശീയ വനിതാ കമ്മീഷന്‍. കോടതിയുടെ പരാമര്‍ശങ്ങള്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം വിധി പ്രസ്ഥാവനകള്‍ സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതത്തിന് വഴിവെക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശർമ ട്വിറ്ററില്‍ കുറിച്ചു. അതിക്രമത്തിന് ഇരയായ സ്ത്രീ ലൈംഗികമായി പ്രകോപിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറയുന്നത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിന്റേതാണ് വിധി. ഇതിനെതിരെ സമൂഹത്തില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
സംസ്ഥാന വനിതാ കമ്മീഷനും കോടതി വിധിക്കെതിരെ രംഗത്തെത്തിയിരുന്നു. വസ്ത്രധാരണം പോലെ തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീകൾക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികൾ ചെന്നെത്തുന്നു എന്നത് വളരെ ആശങ്കയുണർത്തുന്ന കാര്യമാണെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതിദേവി പറഞ്ഞത്. ജാമ്യം നൽകുന്ന വേളയിൽ ജാമ്യത്തിനായുള്ള സാഹചര്യങ്ങൾ പരിഗണിക്കുക എന്നതിലുപരി കേസ് നിലനിൽക്കുന്നതല്ല എന്ന് തീർപ്പാക്കി ജാമ്യം നൽകുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. തെളിവുകൾ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുൻപു തന്നെ ഇത്തരം പരാമർശങ്ങൾ നടത്തുന്നതു വഴി ഫലത്തിൽ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്. ഇത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളിൽ വളരെ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സെഷൻസ് ജഡ്ജിയുടെ പരാമർശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകാനാണ് പരാതിക്കാരിയുടെ തീരുമാനം. അപ്പീൽ നൽകാൻ പ്രോസിക്യൂഷനും ആലോചിക്കുന്നുണ്ട്. സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലും കോടതി ജാമ്യം നൽകാനെടുത്ത നിലപാടിലും ഇപ്പോൾ വിമർശനം ഉയരുന്നുണ്ട്. ജാതിയില്ലെന്ന് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആൾക്കെതിരെ എസ് സി - എസ് ടി ആക്ട് നിലനിൽക്കില്ലെന്നായിരുന്നു കോടതി നിലപാടെടുത്തത്.