തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ ഡി എഫ് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപിയും മോദി സര്‍ക്കാരും ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് ഇ ഡിയെ ഉപയോഗിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതോടൊപ്പം, ഗവര്‍ണറും സര്‍ക്കാരിനോട് അകന്നു നില്‍ക്കുകയാണ്. കേരളാ ഗവര്‍ണര്‍ ആരിഫ് ഖാന്‍ ബിജെപിയുടെ ചട്ടുകമായി മാറിയെന്നും കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ 'നിലപടുകളില്ലാത്ത തനിയാവര്‍ത്തനം' എന്ന ലേഖനത്തില്‍ പറയുന്നു.
രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവർണർമാർ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്നതാണ് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്കർഷിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ കേന്ദ്രസര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്നും കോടിയേരി വിമര്‍ശിക്കുന്നു.
മന്ത്രിമാര്‍ ചുമതലകള്‍ നിറവേറ്റുന്നത് ശരിയായ രീതിയിലാണോ എന്ന് ക്രമമായും ഇടയ്ക്കിടയ്ക്കും പരിശോധന നടത്താന്‍ സംവിധാനമുണ്ട്. പാർലമെന്റിലും നിയമസഭകളിലും ഉന്നയിക്കുന്ന ചോദ്യങ്ങൾ, വരുന്ന പ്രമേയങ്ങൾ, നടക്കുന്ന ചർച്ചകൾ എന്നിവ വഴി ജനപ്രതിനിധികൾക്ക് ഇടയ്ക്കിടെ പരിശോധന നടത്താം. നിശ്ചിത കാലയളവിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്കും പരിശോധന നടത്താൻ അവസരം നൽകുന്നു. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. 1950-ൽ നാം അംഗീകരിച്ച ഭരണഘടന വിഭാവനം ചെയ്യുന്നത് ഫെഡറൽ സംവിധാനമാണ്. ഭരണഘടനയിലെ 356-ാം വകുപ്പ് സംസ്ഥാനങ്ങളുടെമേൽ മുമ്പ് പലതവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് പരീക്ഷിക്കാൻ ഇന്ന് പരിമിതികളുണ്ട്. അതുകൊണ്ടാണ് ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ സർക്കാരിനെ ഗവർണറെ ഉൾപ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞുമുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും ബിജെപി നോക്കുന്നതെന്നും കോടിയേരി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മോദി സർക്കാരിന്റെയും ബിജെപിയുടെയും ഈ കിരാത നീക്കത്തിന് ഒത്താശക്കാരായി കോൺഗ്രസിന്റെ കേരള നേതാക്കൾ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രഭരണത്തിന്റെയും പ്രതിപക്ഷത്തെ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെയും ഗൂഢനീക്കത്തിനെതിരെ ശക്തവും വിപുലവുമായ ജനകീയ പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവരും. ഈ ജനകീയ കൂട്ടായ്മയിൽ യുഡിഎഫിലെ ഘടകകക്ഷികൾക്കോ അവയിലെ അണികൾക്കോ പങ്കെടുക്കാം. അവരുമായി ഈ വിഷയത്തിൽ കൈകോർക്കാൻ സിപിഐ എം തയ്യാറാണ്. കേന്ദ്ര ഏജൻസികളെയും ഗവർണറെയും മാത്രമല്ല, കൊലയാളി രാഷ്ട്രീയത്തെയും എൽഡിഎഫിനെ അസ്ഥിരപ്പെടുത്തുന്നതിനായി ആർഎസ്എസും ബിജെപിയും ശരണം പ്രാപിച്ചിരിക്കുകയാണ്. അതിന് തെളിവാണ് പാലക്കാട് മരുതറോഡ് സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ ആർഎസ്എസ് ഗുണ്ടകൾ സംഘം ചേർന്ന് ക്രൂരമായി വകവരുത്തിയ സംഭവമെന്നും കോടിയേരി എഴുതിയ ലേഖനത്തില്‍ പറയുന്നു.