കൊല്‍ക്കത്ത: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പതിനൊന്ന് പ്രതികളെയും വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. 'ബില്‍ക്കിസ് ബാനു സ്ത്രീയാണോ അതോ മുസ്ലീമാണോ എന്ന് ഈ രാജ്യത്തിന് തീരുമാനിക്കാം'-എന്നാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമം, കാര്‍ഷിക നിയമം തുടങ്ങി ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിരന്തരം ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്ന നേതാവാണ് മഹുവ.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. സ്ത്രീശക്തിയെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്ന ബിജെപിയും പ്രധാനമന്ത്രിയും പ്രതികളെ മോചിപ്പിച്ചതിലൂടെ എന്ത് സന്ദേശമാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കുന്നത് എന്നും പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തിയും തമ്മിലുളള വ്യത്യാസം രാജ്യത്തെ ജനങ്ങള്‍ കാണുന്നുണ്ട് എന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കുറ്റവാളികളെ മോചിപ്പിച്ചത് വിവേകശൂന്യവും അന്യായവുമായ നടപടിയാണെന്നായിരുന്നു പ്രിയങ്കാ ഗാന്ധി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്താണ് കുറ്റവാളികളെ മോചിപ്പിച്ചത്. 2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബില്‍ക്കിസിന്റെ മകള്‍ തലയ്ക്ക് അടിയേറ്റാണ് കൊല്ലപ്പെട്ടത്.
2008-ല്‍ മുംബൈയിലെ സി ബി ഐ കോടതിയാണ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബില്‍ക്കിസ് ബാനു നടത്തിയ നിയമപോരാട്ടത്തെത്തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.