ഡൽഹി: പനിക്ക് ഡോളോ 650 കുറിക്കാന്‍ പാരസെറ്റമോൾ ടാബ്‌ലെറ്റ് നിര്‍മാണ കമ്പനി ഡോക്ടർമാർക്ക് നൽകിയത് ആയിരം കോടി. ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. തങ്ങളുടെ മരുന്നുകൾ നിർദേശിക്കുന്നതിന് മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് സൗജന്യ സമ്മാനങ്ങളും കൈക്കൂലിയും നൽകുകയാണെന്ന് ചൂണ്ടിക്കാട്ടിയുളള പൊതുതാൽപ്പര്യഹർജിയിലാണ് മെഡിക്കൽ റെപ്രസന്റേറ്റീവുമാരുടെ സംഘടന ഇക്കാര്യം ആരോപിച്ചത്. സാധാരണ 500 മില്ലിഗ്രാം വരെയുളള ഗുളികകളുടെ വിപണിവില നിശ്ചകിക്കുന്നത് കേന്ദ്രസർക്കാർ സംവിധാനം വഴിയാണ്. എന്നാൽ അതിനുമുകളിലുളളവയുടെ വില മരുന്നുകമ്പനികൾക്ക് തീരുമാനിക്കാം. ഇതാണ് ഡോളോ 650 എഴുതിനൽകാൻ ഡോക്ടർമാരോട് കമ്പനി ആവശ്യപ്പെടാൻ കാരണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരാണ് ഹർജിയിൽ വാദം കേട്ടത്. 'നിങ്ങളീ പറയുന്നത് കേൾക്കാനിമ്പമുളള സംഗീതമായല്ല തോന്നുന്നത്. എനിക്ക് കൊവിഡ് വന്നപ്പോൾ ഞാനും ഡോളോയാണ് കഴിച്ചത്'- എന്നായിരുന്നു ഹർജി കേട്ട ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രതികരണം. ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ പത്തുദിവസങ്ങൾക്കുളളിൽ തങ്ങളുടെ ഭാഗം അറിയിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
ഇത് ഗുരുതരമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് പത്തുദിവസത്തിനുളളിൽ വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി. പനിക്കും തലവേദനയ്ക്കുമെല്ലാം ഡോക്ടര്‍മാര്‍ പൊതുവെ കുറിച്ചുനല്‍കാറുള്ള മരുന്നാണ് ഡോളോ. 2020-ല്‍ കൊവിഡ് ആരംഭിച്ചപ്പോള്‍ മുതല്‍ ഇന്ത്യയില്‍ 350 കോടി ഡോളോ 650 ഗുളികകള്‍ വിറ്റിട്ടുണ്ട് എന്നാണ് ഫോബ്സിലെ ഒരു ലേഖനത്തില്‍ പറയുന്നത്. വര്‍ഷത്തില്‍ 400 കോടിയായിരുന്നു മരുന്നുകമ്പനിക്ക് ലഭിച്ച വരുമാനം.