ഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ ഇ ഡിയും കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി മനീഷ് സിസോദിയക്കെതിരെ സി ബി ഐയില്‍ നിന്ന് ഇ ഡി റിപ്പോര്‍ട്ട് തേടി. മദ്യ നയത്തില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മനീഷ് സിസോദിയുടെ വീട്ടില്‍ സി ബി ഐ റെയ്ഡ് നടത്തിയിരുന്നു. സിസോദിയയുടെ വീട്ടിൽ നിന്നും ചില രേഖള്‍ സി ബി ഐ പിടിച്ചെടുത്തിരുന്നു. ഇതടക്കം കേസിന്റെ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് തേടിയെന്നാണ് റിപ്പോർട്ടുകൾ. വൈകാതെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് മനീഷ് സിസോദിയക്കെതിരെ ഇഡി അന്വേഷണം തുടങ്ങിയേക്കും. പുതിയ മദ്യനയത്തിന്‍റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയുമായി അടുത്ത ബന്ധമുള്ളവര്‍ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്. മനീഷ് സിസോദിയുടെ വീട്ടില്‍ സി ബി ഐ നടത്തിയ റെയ്ഡ് 14 മണിക്കൂറോളം നീണ്ടുപോയിരുന്നു. വീട്ടില്‍ നിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്നും അതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഡല്‍ഹി ഗവര്‍ണര്‍ ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേന നിര്‍ദേശിച്ചത്. ഇതിനു പിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ സിസോദിയയുടെ വീട്ടില്‍ പരിശോധന നടത്തിയത്. അതേസമയം, സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മനീഷ് സിസോദിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമൂഹത്തിനുവേണ്ടി നല്ല രീതിയില്‍ ജോലി ചെയ്യുന്നവരെ വേട്ടയാടുന്നത് പതിവാണെന്നും ഇത്തരം അന്വേഷണം കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താമെന്നു ആരും കരുതേണ്ടന്നും മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എന്നാല്‍, എന്ത് നല്ല കാര്യം ചെയ്താലും ഇതാണ് അവസ്ഥ. ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ കൊണ്ടാണ് നമ്മുടെ രാജ്യം ഒന്നാം സ്ഥാനത്തേക്ക് എത്താത്തതെന്നും മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു.