കോഴിക്കോട്: വടകര കസ്റ്റഡി മരണ കേസില്‍ എസ് ഐ അടക്കം രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു. എസ് ഐ നിജീഷ്, സിവിൽ പൊലീസ് ഓഫീസറായ പ്രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. ഇരുവർക്കും കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കോഴിക്കോട് സെക്ഷന്‍ കോടതിയാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇരുവര്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞമാസം 22-ാം തിയതിയാണ് കല്ലേരി താഴെകോലോത്ത് സജീവൻ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് സജീവൻ മരിച്ചതെന്നും കസ്റ്റഡിയിൽ വെച്ച് മർദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. സജീവന്‍റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നത്. എന്നാല്‍ മരണത്തിന് തൊട്ടുമുന്‍പുണ്ടായ പരിക്കകളാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ സജീവനെ പൊലീസ് മര്‍ദ്ദിച്ചോയെന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കണമെങ്കിൽ പരിശോധനക്ക് അയച്ച ഡിജിറ്റൽ തെളിവുകളുടെ ഫലം ലഭ്യമാകണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സജീവന്‍റെ മരണവുമായി ബന്ധപ്പെട്ട് വടകര സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് 66 പൊലീസുകാരെ സ്ഥലം മാറ്റിയത്. കസ്റ്റഡിയിലെടുത്ത സജീവന് നെഞ്ച് വേദനയുണ്ടായപ്പോള്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നും മാനുഷിക പരിഗണനയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഉത്തരമേഖല ഐ. ജി ടി വിക്രമാണ് അന്വേഷണ റിപ്പോർട്ട് പൊലീസ് മേധവിക്ക് കൈമാറിയത്. പൊലീസിന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.