കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ന്ന സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൊലീസ് കോണ്‍ഗ്രസുകാരെ മനപൂര്‍വ്വം വേട്ടയാടുകയാണ്. ഗാന്ധിയുടെ ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെങ്കില്‍ തെളിവ് പുറത്തുവിടാന്‍ താന്‍ വെല്ലുവിളിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ബിജെപിയുമായി സിപിഎം സന്ധിചേര്‍ന്നിരിക്കുകയാണ്. എം പിയുടെ ഓഫിസില്‍ അതിക്രമിച്ച് കയറി ഓഫീസ് സ്റ്റാഫിനെ മര്‍ദ്ദിച്ച കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഗാന്ധി ചിത്രം തകര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുന്നതിനുമുന്‍പ് തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതികളെന്ന് അഭ്യന്തര മന്ത്രി പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തന്നെയാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പ്രതിയെ തീരുമാനിച്ചാല്‍ അങ്ങനെയല്ലെന്ന് പറയാന്‍ പോലീസിന് സാധിക്കില്ല. സ്വന്തം പാര്‍ട്ടി ഓഫീസിനുനേരെ പടക്കം എറിഞ്ഞ സിപിഎമ്മുകാര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗാന്ധി ചിത്രം തകര്‍ന്ന സംഭവത്തില്‍ രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂര്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തത് എസ് എഫ് ഐക്കാരാണെന്നും എന്നാല്‍ ചുമരിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ ഇവര്‍ക്ക് പങ്കില്ലെന്നും എസ് പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയുമായിരുന്നു ഇതിനുള്ള പ്രധാന തെളിവ്.
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് കല്‍പ്പറ്റ കൈനാട്ടിയിലെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവർത്തകരടക്കം 29പേരെ ജൂൺ 26 നാണ് അറസ്റ്റ് ചെയ്തത്. ജൂലൈ ആറിനാണ് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികള്‍ക്ക് ജാമ്യം നൽകിയത്.