ഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. ബില്‍ക്കിസ് ബാനുവിന്റെ കേസില്‍ സര്‍ക്കാര്‍ പ്രതിയുടെ പക്ഷത്താണെന്നും അതിനുകാരണം ഇരയുടെ മതമാണെന്നും അരുന്ധതി റോയ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അരുന്ധതി റോയുടെ പ്രതികരണം. 'നിര്‍ഭയാ ബലാത്സംഗക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. കാരണം രാജ്യം അന്ന് നിന്നത് ഇരയ്‌ക്കൊപ്പമായിരുന്നു. ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികളെ പൂമാലയണിയിച്ച് സ്വീകരിക്കുകയാണ്. കാരണം രാജ്യം ഭരിക്കുന്നവര്‍ ഇന്ന് കുറ്റവാളികള്‍ക്കൊപ്പമാണ്. അവളുടെ മതം കാരണമാണ് രാജ്യം അവളെ അവഗണിക്കുന്നത്'-അരുന്ധതി റോയ് ട്വീറ്റ് ചെയ്തു.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്ത് സ്വാതന്ത്ര്യദിനത്തിലാണ് പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. 2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബില്‍ക്കിസിന്റെ മകള്‍ തലയ്ക്ക് അടിയേറ്റാണ് കൊല്ലപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2008-ല്‍ മുംബൈയിലെ സി ബി ഐ കോടതിയാണ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബില്‍ക്കിസ് ബാനു നടത്തിയ നിയമപോരാട്ടത്തെത്തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.