ഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ വ്യാജതെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന്‍റെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ടീസ്റ്റ സെതല്‍വാദിന് ജാമ്യം അനുവദിക്കുന്നതില്‍ സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ടീസ്റ്റ സെതല്‍വാദിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. ഇടക്കാല ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2002-ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവും എം പിയുമായിരുന്ന ഇഹ്‌സാൻ ജഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും 60-ലധികം മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർക്കും എതിരെ സമർപ്പിച്ച ഹർജി തള്ളിയ സുപ്രീം കോടതി ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയാവാമെന്ന് നിർദേശിച്ചിരുന്നു. ഗുജറാത്ത് കലാപക്കേസിൽ മോദി അടക്കമുള്ളവരെ സുപ്രീം കോടതി കുറ്റ വിമുക്തരാക്കിയിരുന്നു. ഇതിനുപിന്നാലെ ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉൾപ്പടെയുള്ളവർക്കെതിരെ വ്യാജ തെളിവുണ്ടാക്കി എന്നാരോപിച്ചാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധസേന ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്തത്.